കൊല്ലം: പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ട്രേറ്റിൽ നിന്ന് ക്രൈംബ്രഞ്ച് പിടിച്ചെടുത്ത സിസിടിവികളിൽ നിന്ന് ദൃശ്യങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. കളക്ട്രേറ്റിന്റെ പ്രവേശനകവാടത്തിലെ കാമറകളിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിക്കാതിരുന്നത്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രം ഭാരവാഹികൾ കളക്ടറെ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ ഇല്ലാത്തത്. പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കുകളിൽ നിന്ന് ദൃശ്യങ്ങൾ കോപ്പി ചെയ്തു. കൂടുതൽ വിശദമായ പരിശോധയ്ക്കായി ഹാർഡ് ഡിസ്‌കുകൾ തിരുവനന്തപുരത്തെ ഹൈടെക് സെല്ലിലേക്ക് അയയ്ക്കും. സിസിടിവി ദൃശ്യങ്ങൾ ഇന്നലെ രാത്രിയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
ഫൊറൻസിക് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമോ എന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ആലോചിക്കുന്നത്. പുറ്റിങ്ങൽ ക്ഷേത്രഭാരവാഹികൾ കളക്ടറെ സന്ദർശിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിരുന്നത്. അനുമതി നിഷേധിച്ചതിനു ശേഷം കണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ, ഈ ദൃശ്യങ്ങളാണ് ഇല്ലാത്തത്. സിസിടിവി കാമറകൾ പ്രവർത്തിക്കാത്തതു കൊണ്ടാണ് ദൃശ്യങ്ങൾ ഇല്ലാത്തതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ആകെയുള്ള 16 കാമറകളിൽ ആറെണ്ണം പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. ദുരന്തദിനത്തിലെ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു.
അതേസമയം അറസ്റ്റിലായ വെടിക്കെട്ട് കരാറുകാരൻ കൃഷ്ണൻ കുട്ടിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കൃഷ്ണൻകുട്ടിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ദുരന്തദിനത്തിൽ മത്സരക്കമ്പമാണ് ക്ഷേത്രത്തിൽ നടത്തിയത് എന്ന് കരാറുകാരനായ കൃഷ്ണൻകുട്ടി മൊഴി നൽകി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നൽകിയ മൊഴിക്ക് വിരുദ്ധമാണിത്. ഒരു കമ്പം മാത്രമേ നടത്തിയുള്ളൂ എന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ മൊഴി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here