കൊച്ചി: വേദപാഠം പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്‌കൂൾ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും. കോതമംഗലം ഊരമന മേമുറി പടിയത്തു വീട്ടിൽ അലക്‌സിനാ(52)ണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക ജഡ്ജി കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.
2012 ഫെബ്രുവരി മുതൽ ജൂലൈ വെ കുട്ടിയുടെ രാമമംഗലത്തെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണു കേസ്. തന്നോടു കനിവുണ്ടാകണമെന്നു കോടതിയിൽ അലക്‌സ് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരക്കാർ മാതാപിതാക്കളിലും വിദ്യാർഥികളിലും അധ്യാപകരിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തുമെന്നും വേദപാഠം പഠിപ്പിക്കുന്ന അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതു പൊറുക്കാനാവാത്ത കുറ്റമാണെന്നും കോടതി വിലയിരുത്തി. സമൂഹത്തിനും വിദ്യാർഥികൾക്കും മാതൃകയാകേണ്ടയാൾ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതു സമൂഹത്തിനു ദോഷമാണ്. ഒരുതരത്തിലുള്ള കാരുണ്യത്തിനും പ്രതി അർഹനല്ലെന്നും കോടതി പറഞ്ഞു.
പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകാനും കോടതി നിർദേശിച്ചു. രാമമംഗലം പൊലീസാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here