ദില്ലി: യുഎഇയും സൗദിയും അടക്കം ഗൾഫ് രാഷ്ട്രങ്ങളുമായി സാമ്പത്തിക-നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പേർഷ്യൻ-ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ പടക്കപ്പലുകൾ അയയ്ക്കുന്നു. സുന്നി രാഷ്ട്രങ്ങളായ സൗദി, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഷിയാ രാഷ്ട്രമായ ഇറാൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ പടക്കപ്പലുകൾ അടുത്തമാസം യാത്ര ആരംഭിക്കുന്നത്. പ്രതിരോധമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകൾ നശിപ്പിക്കുന്നതിൽ വിദഗ്ധമായ ഐഎൻഎസ് ഡെൽഹി, ഒളിയുദ്ധത്തിൽ കേമൻമാരായ ഐഎൻഎസ് ടർകാഷ്, ഐഎൻഎസ് ത്രൈഖന്ത്, ഐഎൻഎസ് ഗംഗ, ടാങ്കറായ ഐഎൻഎസ് ദീപക് എന്നിവയാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നത്.
അടുത്തമാസം 3നു ദുബായിലേക്കാണ് ആദ്യയാത്ര. മൂന്നു ദിവസം കപ്പലുകൾ ദുബായിലുണ്ടാകും. ഇതിനുശേഷം ദുബായ് വിടുന്ന കപ്പലുകൾ മെയ് 12നു കുവൈത്തിലെത്തും. അവിടെ നിന്നും ബഹറൈനിലെ മനാമയിലേക്കും മസ്‌കറ്റിലേക്കും യാത്ര ചെയ്യുന്ന കപ്പൽ മെയ് 27നോ 28 നോ ആയി മുംബൈയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. അതേസമയം തന്നെ മറ്റൊരു യുദ്ധക്കപ്പൽ മെയ് 20 മുതൽ 23 വരെ ഇറാനിലെ ബന്ദർ അബ്ബാസ് പോർട് സിറ്റിയിൽ ഉണ്ടാകും. കൂടാതെ പ്രതിരോധമന്ത്രി മനോഹർ പരീഖർ മെയിൽ ഒമാൻ സന്ദർശിക്കുമ്പോൾ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനവും ആകാശമധ്യേ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന IL-78 വിമാനങ്ങളും യുഎഇയിൽ പരിശീലനം നടത്തും.
ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയ-സുരക്ഷാ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇത്. ഏകദേശം എട്ട് കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്തു വരുന്നുണ്ട്. ഊർജത്തിന്റെയും വ്യാപാരത്തിന്റെയും വലിയ കേന്ദ്രം എന്നതിലുപരി ചില ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here