കൊലക്കുറ്റത്തിന് ജീവപര്യന്തം കഴിഞ്ഞിറങ്ങി നാളുകൾക്കുള്ളിൽ ബലാത്സംഗക്കേസിൽ വീണ്ടും അകത്ത്; പട്ടാമ്പി സ്വദേശി വീണ്ടും പിടിയിലായത് രണ്ടു പീഡനക്കേസുകളിൽ

മഞ്ചേരി: മാതൃസഹോദരിയെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ വീണ്ടും അകത്തായി. പട്ടാമ്പി കൂറ്റനാട് മധുപ്പുള്ളി വെളുത്തവളപ്പിൽ ഗഫൂറാ(34)ണ് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായത്.

പതിനെട്ടുവയസുള്ളപ്പോഴാണ് മാതൃസഹോദരിയെ ചിരവകൊണ്ടടിച്ചു കൊന്ന കേസിൽ പിടിയിലായത്. രണ്ടു വർഷത്തിനു ശേഷം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഗഫൂറിനെ പാർപ്പിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പാണ് ഇയാൾ ജയിൽമോചിതനായത്. പയ്യനാട് സ്വദേശിനിയായ മുപ്പതുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിലാണ് ഇപ്പോൾ മഞ്ചേരി പൊലീസിന്റെ അറസ്റ്റിലായത്.

ജയിലിൽനിന്ന് ഇറങ്ങിയേശേഷം തിരൂരിൽ പരിചയപ്പെട്ട ഹോംനഴ്‌സിനൊപ്പം മങ്കടയിൽ താമസിച്ചു വരുമ്പോൾ ഹോംനഴ്‌സിന്റെ പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചകേസിലും ഗഫൂർ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മങ്കട പൊലീസിന്റെ പിടിയിലായ ഇയാൾ റിമാന്റിൽ കഴിയുകയായിരുന്നു. ജയിലിൽ കഴിയുന്നതിനിടെയാണ് വിവാഹ ബ്രോക്കർ വഴി പയ്യനാട് സ്വദേശിനിയുമായി പരിചയപ്പെടുന്നത്. 12 ലക്ഷം രൂപ തന്റെ കൈവശമുണ്ടെന്നും തന്നെ ജാമ്യത്തിലിറക്കിയാൽ വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. പരാതിക്കാരിയും ബ്രോക്കറും ചേർന്ന് ഇയാളെ ജാമ്യത്തിലിറക്കി. തുടർന്ന് യുവതിയെയും മാതാവിനെയും കൂട്ടി കോഴിക്കോട്ടെ ഒരു പള്ളിയിൽ പോകുകയും ഇരുവരെയും പള്ളിക്കു പുറത്തു നിർത്തി അകത്തേക്ക് പോയ പ്രതി പിന്നീട് പുറത്തു വന്ന ശേഷം നിക്കാഹ് കഴിഞ്ഞുവെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയുമായിരുന്നു. 2016 ഫെബ്രുവരി 14 മുതൽ 27 വരെ മുള്ളമ്പാറ തടത്തിപ്പറമ്പിൽ വാടകക്ക് വീടെടുത്തു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.

ഇതിനിടെ യുവതിയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഗഫൂറിനെതിരെ വേറെയും കേസുകളുണ്ടെന്നും ഇയാൾ മറ്റൊരു വിവാഹത്തിനു കൂടി ശ്രമിക്കുന്നുണ്ടെന്നും അറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഗഫൂർ 1998ൽ തീവണ്ടിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെ ഇയാളുടെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here