തിരൂർ: തിരൂരിൽ കടൽ കാണാൻ കുട്ടിക്കും ബന്ധുവിനും ഒപ്പം എത്തിയ യുവതിയെ പൊലീസാണെന്നു ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ വാക്കാട് സ്വദേശി വാലിൽ ഹമീദ് എന്ന അമിനുൽ ഫാസിനെയാണ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാളെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മൊബൈലിൽ നിന്ന് ഇയാൾ സ്വന്തം മൊബൈലിലേക്ക് നമ്പർ ഡയൽ ചെയ്തത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് വീട്ടമ്മയും കൂടെയുണ്ടായിരുന്ന ബന്ധുവും തിരിച്ചറിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എട്ട് വയസുള്ള കുട്ടിയുമൊന്നിച്ച് ബന്ധുവിന്റെ ഓട്ടോയിലാണ് വീട്ടമ്മ കടപ്പുറത്തെത്തിയത്. ബീച്ചിൽ ഓട്ടോ നിറുത്തിയ ഉടൻ ഹമീദ് അടുത്തെത്തുകയും ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിക്കുകയും ചെയ്തു. കടൽ കാണാൻ വന്നതാണെന്ന് പറഞ്ഞ ഓട്ടോഡ്രൈവറോട് താൻ പൊലീസുകാരനാണെന്ന് പറഞ്ഞ പ്രതി ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് ഡ്രൈവർ ലൈസൻസ് നൽകി. ഉടനെ രണ്ടുപേരുടെയും മൊബൈൽഫോണും വീട്ടമ്മയുടെ ബാഗിൽ നിന്ന് ആയിരം രൂപയും എടുത്ത് ഓട്ടോയിൽ കയറിയ ഹമീദ് വണ്ടി വിടാൻ ആവശ്യപ്പെടുകയായിരുന്നു.
പൊലീസ് ആണെന്ന് ഭയന്ന് ഡ്രൈവർ വീട്ടമ്മയെയും കയറ്റി ഓട്ടോ വിട്ടു. തുഞ്ചൻ ഗവൺമെന്റ് കോളജിനു സമീപത്തെത്തിയപ്പോൾ വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു. വിജനമായ സ്ഥലത്തെത്തിയപ്പോൾ ഓട്ടോ നിറുത്തി വീട്ടമ്മയെ പിടിച്ചു വലിച്ച് കൊണ്ടുപോയി. തടയാൻ ശ്രമിച്ച ഡ്രൈവറെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചു. തുടർന്ന് വീട്ടമ്മയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം ബന്ധുക്കളോട് യുവതി കാര്യം പറഞ്ഞു. ശനിയാഴ്ച തിരൂർ സ്റ്റേഷനിൽ പരാതി നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here