ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി അമ്പിളി ഫാത്തിമ യാത്രയായി; അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അമ്പിളി വാർത്തകളിൽ നിറഞ്ഞത് ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ യാത്രയായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടിൽ കടുത്ത നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസം കലശലായ പനിയും ശ്വാസതടസവുമുണ്ടായതിനെത്തുടർന്നു കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രക്തത്തിലും ആന്തരാവയവങ്ങളിലും ഗുരുതരമായ അണുബാധയാണ് അമ്പിളി ഫാത്തിമയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്പിളി ഫാത്തിമയുടെ നില ഗുരുതരമായതിനെത്തുടർന്ന് ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയിരുന്നു. പത്തുമാസം മുമ്പു ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. പത്തുമാസം ചെന്നൈയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞമാസമാണ് അമ്പിളി ഫാത്തിമയെ കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുവന്നത്.

ശസ്ത്രക്രിയയ്ക്കു ശേഷം ചെന്നൈയിൽ കഴിയുമ്പോഴും കടുത്ത അണുബാധയുണ്ടായിരുന്നു. തുടർന്ന് അപ്പോളോയിൽതന്നെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. വീണ്ടും അണുബാധയുണ്ടായെങ്കിലും വീര്യമേറിയ മരുന്നുകളിലൂടെ നിയന്ത്രിക്കുകയായിരുന്നു. അതിനുശേഷമാണ് കോട്ടയത്തെ വീട്ടിലേക്കു വന്നത്. കർശനമായ നിരീക്ഷണത്തിലായിരുന്നു അമ്പിളി കോട്ടയത്തെ വീട്ടിൽ കഴിഞ്ഞിരുന്നത്. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ: ജോൺ ജോസഫ്, ഡോ:രജേഷ് രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധസംഘമാണ് പരിശേധനനടത്തുന്നത്. ചെന്നൈയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ അഭിപ്രായം തേടിയശേഷമായിരുന്നു കാരിത്താസിലെ ചികിത്സ.

കോട്ടയം സിഎംഎസ് കോളജിൽ എം കോമിനു പഠിക്കുമ്പോഴാണ് അമ്പിളി ഫാത്തിമയുടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്. എംജി സർവകലാശാലയുടെയും നടി മഞ്ജു വാര്യരുടെയും സഹായത്തോടെയായിരുന്നു ചികിത്സ. അമ്പിളിയെക്കാണാൻ മഞ്ജു ചെന്നെയിലുമെത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതാൻ തയാറെടുത്തുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യനില വീണ്ടും താളംതെറ്റിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here