ബാഹുബലി കണ്ട് ത്രസിച്ചിരുന്ന മലയാളിക്കു മുന്നിലേക്കാണ് 100 കോടിയോളം ചെലവു വരുന്ന ചിത്രം എന്ന പ്രഖ്യാപനവുമായി യുവസംവിധായകൻ ആർഎസ് വിമൽ എത്തിയത്. അപ്പോൾ ശെരിക്കും ഞെട്ടൽ ഇരട്ടിക്കുകയായിരുന്നു. പ്രിഥ്വിരാജിനെ നായകനാക്കി കർണൻ എന്ന തന്റെ സ്വപ്‌ന ചിത്രവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു വിമൽ. കർണനു വേണ്ടി തയ്യാറാക്കിയ ഡിജിറ്റൽ സ്റ്റോറി ബോർഡിലെ പ്രസക്ത രംഗങ്ങൾ പുറത്തുവിട്ട് സിനിമയുടെ രൂപവും സ്വഭാവം എന്തെന്ന് സൂചന നൽകുകയാണ് വിമൽ. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന കർണനിലെ ആനിമേറ്റഡ് രംഗങ്ങളാണ് വിമൽ പുറത്തുവിട്ടത്.
ഒരേസമയം ഫീച്ചർ ഫിലിമായും ആനിമേഷൻ ചിത്രമായും കർണൻ പ്രേക്ഷകരിലെത്തും. തിരക്കഥ പൂർത്തിയാക്കി ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. സിനിമയുടെ സീനുകളുടെ ഭാവം ഉൾക്കൊള്ളിച്ച് ഡിജിറ്റൽ സ്‌റ്റോറി ബോർഡ് തയ്യാറാക്കുകയും ചെയ്തു. പ്രിഥ്വിരാജിന് പുറമേ ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമയിൽ നിന്നും താരങ്ങൾ ചിത്രത്തിലുണ്ടാകും. ബാഹുബലി, മഗധീര എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സെന്തിൽകുമാറാണ് കർണനും കാമറ ചലിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ടെക്‌നീഷ്യൻമാർ സിനിമയ്‌ക്കൊപ്പമുണ്ടാകും. രാജസ്ഥാനിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം.
ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കുന്ന കൂറ്റൻ സെറ്റിലാണ് യുദ്ധരംഗങ്ങളും മഹാഭാരത കാലവും ചിത്രീകരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. നാലായിരം തിയറ്ററുകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ബഹുഭാഷാ ചിത്രമായിരിക്കും കർണൻ. മലയാളത്തിൽ നിന്ന് തെലുങ്ക് ഹിന്ദി തമിഴ് പതിപ്പുകളിലേക്കും കർണൻ രൂപമാറ്റം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here