ഷാര്‍ജയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട യുവതിയെ രക്ഷിച്ചത് മുഹമ്മദ് ഷുഹൈബിന്റെ ധീരവൃത്തി; യുവതിയെ അനാശാസ്യസംഘം വലയില്‍ വീഴ്ത്തിയത് ജോലി വാഗ്ദാനം ചെയ്ത്

ഷാര്‍ജ: ഷാര്‍ജയിലെ യാര്‍മൂക് ഏരിയയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട ഏഷ്യന്‍ യുവതി രക്ഷപ്പെടുത്തിയത് ഇരുപതുകാരന്‍ യുവാവിന്റെ സമയോജിതമായ ഇടപെടലിലൂടെ. ഷാര്‍ജ റിയാല്‍ എസ്റ്റേറ്റ് കമ്പനി തൊഴിലാളിയായ മുഹമ്മദ് ഷുഹൈബ് എന്ന ഏഷ്യക്കാരന്‍ യുവാവാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജോലിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന ഷുഹൈബിന്റെ ദേഹത്തേയ്ക്ക് സമീപത്തെ ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് തുടര്‍ച്ചയായി പേപ്പര്‍ ചുരുളുകള്‍ താഴേയ്ക്ക് പതിച്ചു. ഇതില്‍ ഒരു പേപ്പര്‍ പരിശോധിച്ച ഷുഹൈബ് കണ്ടത് തന്റെ സഹായിക്കണമെന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും ഫോണ്‍ നമ്പരാണ്.

തുടര്‍ന്ന് ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ യുവതി ഫോണ്‍ എടുത്തെങ്കിലും അറബി ഭാഷയില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ യുവാവിന് മനസിലായില്ല. തുടര്‍ന്ന് ഇയാള്‍ റൂമിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഓഫീസിലെത്തിയ ഷുഹൈബ് ഇക്കാര്യങ്ങള്‍ സുഹൃത്തിനോട് വിവരിക്കുകയും തുടര്‍ന്ന് അറബി അറിയാവുന്ന സുഹൃത്ത് യുവതിയുടെ നമ്പറിലേക്ക് വിളിക്കുകയും ചെയ്തതോടെയാണ് യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസിലാകുന്നത്. ജോലി വാഗ്ദാനം ചെയ്തു മൂന്നു യുവാക്കള്‍ തന്നെ ഫ്ളാറ്റില്‍ കൊണ്ടുവരുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി ഷുഹൈബിനെയും സുഹൃത്തിനെയും അറിയിച്ചു. വഴങ്ങാന്‍ തയ്യാറാവാതിരുന്ന തന്നെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ശാരീരികമായും മാനസികമായും താന്‍ ആകെ തകര്‍ന്നതായും എങ്ങനെയെങ്കിലും തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്നും സ്ത്രീ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ മോചിപ്പിക്കുകയും മൂന്നുയുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഷാര്‍ജ പബ്ലിക് പ്രൊസിക്ക്യൂഷന്‍ മുമ്പാകെ ഹാജരാക്കിയ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനും അനാശാസ്യത്തിനും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News