വാഷിംഗ്ടൺ: ഒളികാമറ ഉപയോഗിച്ച് ചിത്രീകരിച്ച നഗ്നദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിച്ച സംഭവത്തിൽ വാഷിംഗ്ടണിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ മാധ്യമപ്രവർത്തകയായ എറിൻ ആൻഡ്രൂസ് സമർപിച്ചിരുന്ന മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി. ഒത്തുതീർപ് വ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കേസ് ഒത്തുതീർപ്പാക്കിയതായി ഫോക്‌സ് ടിവിയിലെ അവതാരകയായിരുന്ന എറിൻ ആൻഡ്രൂസിന്റെ അഭിഭാഷകൻ തന്നെയാണ് വ്യക്തമാക്കിയത്. നാഷ്‌വില്ലെയിലെ മാരിയറ്റ് ഹോട്ടലിനെതിരെയാണ് എറിൻ മാനനഷ്ടക്കേസ് കൊടുത്തിരുന്നത്. മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ എറിൻ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒരാൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെയായിരുന്നു കേസ്.
കേസിൽ എറിന് അഞ്ചരക്കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ മാരിയറ്റ് ഹോട്ടലിനോടും ദൃശ്യങ്ങൾ ചിത്രീകരിച്ച ആളോടും കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ടെന്നസി കോടതി വാദം കേൾക്കാനിരുന്നതിന്റെ തലേദിവസമാണ് കേസ് ഒത്തുതീർപ്പാക്കിയതായി ഇരുകക്ഷികളുടെയും അഭിഭാഷകർ വ്യക്തമാക്കിയത്. കേസ് വാദം കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ തുക എറിന് നൽകാൻ കോടതി ഉത്തരവിടുമായിരുന്നു. കേസിൽ ഏഴരക്കോടി രൂപയാണ് ഹോട്ടലിൽ നിന്ന് നഷ്ടപരിഹാരമായി എറിൻ ആവശ്യപ്പെട്ടിരുന്നത്.
ഒരുകാലത്ത് ഗ്രൗണ്ടുകളിൽ കളിക്കാരേക്കാൾ വലിയ താരമായിരുന്നു എറിൻ ആൻഡ്രൂസ്. 2008ൽ ഇഎസ്പിഎന്നിൽ ജോലി ചെയ്യുമ്പോൾ ലോകത്തെ അതിപ്രശസ്ത ഹോട്ടലായ മാരിയറ്റിലായിരുന്നു സംഭവം. ഹോട്ടലിൽ എറിന്റെ റൂമിനോടു തൊട്ടുചേർന്ന് മുറിയെടുത്ത മൈക്കിൾ ഡേവിഡ് ബാരറ്റ് എന്നയാൾ, എറിൻ അറിയാതെ വസ്ത്രം മാറുന്ന വീഡിയോ പകർത്തുകയായിരുന്നു. അന്നുമുതൽ ഇന്റർനെറ്റിൽ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇതു തന്റെ കരിയറും ജീവിതവും തകർത്തെന്നും ആളുകൾ തന്നെ ലൈംഗികച്ചുവയോടെ നോക്കാൻ തുടങ്ങിയെന്നും എറിൻ കോടതിയിൽ വാദിച്ചു. എന്നാൽ, വീഡിയോ എറിന്റെ കരിയർ വളർത്തുകയാണ് ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു.
യാഹു ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ഇടങ്ങളിലും മറ്റും 2008 കാലത്ത് ഏറ്റവുമധികം പ്രശസ്തയായ വ്യക്തിയായതിനാലാണ് ആൻഡ്രൂസിനെ പിന്തുടർന്ന് നഗ്‌ന വീഡിയോ എടുത്തതെന്നാണ് പ്രതി നൽകിയ മൊഴി. ഇതിനായി ഇൻഷുറൻസ് എക്‌സിക്യുട്ടീവായ ബാരറ്റ്, ആൻഡ്രൂസിനെ നിരവധി നഗരങ്ങളിൽ പിന്തുടർന്നു. എല്ലായിടത്തും ആൻഡ്രൂസ് താമസിക്കുന്ന ഹോട്ടലന്വേഷിച്ച് ആൻഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുമോ എന്ന് അന്വേഷിക്കും. ഒടുവിൽ മാരിയറ്റ് ഹോട്ടലിൽ ആൻഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുന്നു. ആൻഡ്രൂസിന്റെ റൂമിലേക്ക് ഒരു ചെറിയ സുഷിരമുണ്ടാക്കി വെക്കുകയും, ഷവറിന്റെ ശബ്ദം കേട്ടപ്പോൾ സുഷിരത്തിലൂടെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഇതാണ് പിന്നീട് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൈമാറപ്പെട്ട വീഡിയോയ്ക്ക് പിന്നിലുള്ള കഥ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here