ഭഗത് സിംഗിനെ തീവ്രവാദിയാക്കി ദില്ലി സര്‍വ്വകലാശാല പുസ്തകം; ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഭീകരാക്രമണങ്ങളാക്കി പരാമര്‍ശം; അധികൃതര്‍ മാപ്പ് പറയണമെന്ന് ചരിത്രകാരന്മാര്‍

ദില്ലി: സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത് സിംഗിനെ തീവ്രവാദിയാക്കി ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേശീയമാധ്യമമായ ടൈംസ് നൗ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് ഭഗത് സിംഗിനെ തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുന്നത്. സൂര്യ സെന്‍ നയിച്ച ചിറ്റഗോംഗ് ആക്രമണത്തെ ഭീകരാക്രമണമായും പാഠഭാഗത്തില്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഭീകര പ്രവര്‍ത്തനങ്ങളായിട്ടാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംഭവം പുറത്തുവന്നതോടെ ഇതിനെതിരെ പ്രതിഷേധവുമായി ചരിത്രകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. പാഠപുസ്തകത്തില്‍ നിന്ന് വിവാദമായ ഭാഗം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് സര്‍വകലാശാല അധികൃതരോട് ഇവര്‍ ആവശ്യപ്പെട്ടു. പുസ്തകം പിന്‍വലിച്ച് സര്‍വ്വകലാശാല അധികൃതര്‍ മാപ്പ് പറയണമെന്ന് ചരിത്രകാരന്മാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here