വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി; മനംനൊന്ത പ്രൊഫസര്‍ ആത്മഹത്യ ചെയ്തു; യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം

വാരണാസി: വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ ആത്മഹത്യ ചെയ്തു. ചരിത്ര അധ്യാപികയായ സ്വാതി പാണ്ഡെയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ബാദി ഗൈബിയിലെ വസതിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്വാതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വിവാഹം മുടങ്ങിയതിലൂടെ കുടുംബത്തിനുണ്ടായ അപമാനത്തെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സംഭവത്തെതുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.

സംഭവസമയത്ത് സ്വാതിയുടെ പിതാവ് അശോക് പാണ്ഡെയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഡീസല്‍ ലോക്കോമോട്ടീവ് കമ്പനിയില്‍ എഞ്ചിനീയറായ യുവാവുമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സ്വാതി വരനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here