കൊച്ചിയില്‍ സ്ത്രീകളുടെ അര്‍ദ്ധനഗ്ന പ്രതിഷേധം; അശ്ലീല പ്രദര്‍ശനമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ വിവസ്ത്ര പ്രതിഷേധം നടത്തിയ ഏഴു സ്ത്രീകള്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അശ്ലീല പ്രദര്‍ശനമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗവും നീതിയുടെ പരാജയവുമാകുമെന്ന് വിലയിരുത്തി കേസും തുടര്‍നടപടികളും റദ്ദാക്കുകയായിരുന്നു.

2014 ജൂണിലാണ് കേസിനടിസ്ഥാനമായ സംഭവം നടന്നത്. യുപിയില്‍ രണ്ടു പെണ്‍കുട്ടികളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് അഡ്വ. കെ.കെ പ്രീത, അഡ്വ. നന്ദിനി, കൊച്ചി പനമ്പുകാട് സ്വദേശി ആശ, കടവന്ത്ര സ്വദേശി തെസ്‌നി ഭാനു, എം.എന്‍ ഉമ, സി.എല്‍ ജോളി, ജെന്നി എന്നിവര്‍ കൊച്ചി ഷണ്‍മുഖം റോഡില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വസ്ത്രങ്ങള്‍ ഉരിഞ്ഞ് ശരീരം മുദ്രാവാക്യങ്ങളെഴുതിയ കാവി, വെള്ള, പച്ച നിറങ്ങളിലുള്ള ഷാള്‍ കൊണ്ട് ശരീരം പൊതിഞ്ഞായിരുന്നു പ്രതിഷേധം.

ഇതിനെതിരെ ഏറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയായിരുന്നു. അശ്ലീലത, അന്യായ സംഘം ചേരല്‍, കലാപം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസ് ഏറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കേസ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.

ഹര്‍ജിക്കാര്‍ നഗ്നതാ പ്രദര്‍ശനമല്ല നടത്തിയതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നു കോടതി വ്യക്തമാക്കി. നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്നത് കൊണ്ടുമാത്രം ഒരു പ്രവൃത്തി അശ്ലീലമാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel