തിരുപ്പതി: വിവാഹിതരായതിന് തൊട്ടുപിന്നാലെ ദമ്പതികൾ ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെയാണ് ഇരുവരും വിവാഹിതരായത്.
തിരുമല രംബഗീച്ച ഗസ്റ്റ് ഹൗസിലാണ് ഇരുവരും മൂന്നുദിവസം മുമ്പു മുറിയെടുത്തത്. ഇന്നലെ മുറി വൃത്തിയാക്കാനായി വാതിൽ മുട്ടിയിട്ടും തുറക്കാതിരുന്നതിനെത്തുടർന്നു പൊളിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സീലിംഗ് ഫാൻ അഴിച്ചുമാറ്റി അതിന്റെ ഹുക്കിലാണ് ഇരുവരും ഒറ്റക്കയറിൽ കുരുക്കുകെട്ടിയിരുന്നത്. മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇരുവരും കടുംകൈ ചെയ്യുന്നതിനു മുമ്പ് സെൽഫി എടുത്തിരുന്നതായി ബോധ്യമായത്. ആത്മഹത്യാക്കുറിപ്പായാണ് ഇരുവരും സെൽഫി വീഡിയോ റെക്കോഡ് ചെയ്തത്.
സമ്പത്ത് കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയശേഷം അടുത്തബന്ധുവായ സത്യവാണിയുമായി പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്നാണ് ഇരുവരും കഴിഞ്ഞദിവസം തിരുപ്പതിയിലെത്തി വിവാഹിതരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here