ദില്ലി: അതിർത്തി സംഘർഷവും നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും ഇന്ത്യക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യൻ അതിർത്തി കാക്കാൻ ഇന്ത്യ ലേസർ മതിലുകൾ സ്ഥാപിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരു ഡസൻ ലേസർ മതിലുകളാണ് സ്ഥാപിച്ചത്. നദികടന്നും മറ്റുമുള്ള നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലേസർ മതിലുകൾ സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
എട്ട് ഇൻഫ്രാറെഡ് ലേസർ ബീം ഇൻട്രൂഷൻ ഡിറ്റക്ഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാലെണ്ണം കൂടി ഉടൻതന്നെ പ്രവർത്തന സജ്ജമാകും. നദികൾക്കു കുറുകെയും ചതുപ്പു നിറഞ്ഞ പ്രദേശങ്ങളിലും കമ്പിവേലികൾ സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടു വർഷം മുമ്പാണ് ലേസർ മതിലുകൾ സ്ഥാപിക്കാൻ തീരുമാനമായത്. പത്താൻകോട്ടിലെ വ്യോമതാവളത്തിൽ ആക്രമണം നടത്തിയ തീവ്രവാദികൾ പഞ്ചാബിലെ ബാമിയാലിലൂടെയാണ് ഇന്ത്യയിലേക്കു കടന്നതെന്ന സംശയവും ലേസർ സംവിധാനത്തിന്റെ സ്ഥാപനത്തിനു വേഗം കൂട്ടി.
ബിഎസ്എഫിന്റെ കനത്ത നിരീക്ഷണത്തിലായിരിക്കും ലേസർ മതിലുകൾ. പഞ്ചാബ്-ജമ്മു അതിർത്തികളിലായി 45 ലേസർ മതിലുകൾ സ്ഥാപിക്കാൻ പദ്ധതിയുയണ്ട്. ഇതിനായി തയ്യാറാക്കിയ ബ്ലൂപ്രിന്റിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതുപ്രകാരം ലേസർ മതിലുകളുടെസാങ്കേതികകാര്യങ്ങൾ മനസ്സിലാക്കുന്നതിനായി ബിഎസ്എഫും സാങ്കേതിക വിദഗ്ധരും ചേർന്ന് പൈലറ്റ് പ്രോജക്ട് തയ്യാറാക്കും. ഫലപ്രദമായ സുരക്ഷയ്ക്കു വേണ്ടിയാണ് ഇതു ചെയ്യുന്നത്. ജമ്മുവിലെ രണ്ടു സുപ്രധാന നദീതടത്തിലാണ് ഇത്തരം പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here