ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായ സദ്ദാം ഹുസൈന്റെ 79-ാമത് ജൻമവാർഷിക ദിനമാണ് ഇന്ന്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ എക്കാലവും നിലകൊണ്ട് അവസാനം വരെ അമേരിക്കയ്‌ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു സദ്ദാം ഹുസൈൻ. വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തികൃതിനടുത്ത് അൽഅവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28ന് സദ്ദാം ജനിച്ചു. ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു. പിന്നീട് അമ്മാവന്റെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്.
ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു അമ്മാവൻ ഖൈറള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. അഞ്ചുവർഷത്തെ ജയിൽ മോചനത്തിനു ശേഷമാണ് സദ്ദാമിനു സ്‌കൂളിൽ ചേരാനായത്. ഇതിനിടെ അമ്മയുടെ അടുത്ത് മടങ്ങിയെത്തിയെങ്കിലും രണ്ടാനച്ഛന്റെ ദ്രോഹം സഹിക്കാനാകാതെ സദ്ദാമിനു ആദ്യമായി ആയുധമെടുക്കേണ്ടി വന്നു. സ്‌കൂളിൽ ചേരുമ്പോൾ ആ സ്‌കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയായിരുന്നു സദ്ദാം.
അമ്മാവനൊപ്പം ബാഗ്ദാദിലേക്കുള്ള യാത്രയാണ് സദ്ദാമിന്റെ ജീവിതം മാറ്റിയത്. അവിടെ നിന്ന് അദ്ദേഹം പഠനത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടങ്ങി. ആറടി രണ്ടിഞ്ച് ഉയരവും ആരും അടുക്കാൻ മടിക്കുന്ന പ്രകൃതവും ചേർന്നപ്പോൾ രാഷ്ട്രീയത്തിൽ സദ്ദാമിനു നല്ലൊരു ഭാവി തുറന്നു കിട്ടി. അങ്ങനെ 1957ൽ സദ്ദാം ബാത്ത് പാർട്ടിയിൽ അംഗമായി. ജൂലൈ 14ന് അബ്ദുൾ കരീം ഖാസിമിന്റെ നേതൃത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാൽ അറബ് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ പാർട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ൽ ഖാസിമിനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി. സദ്ദാമിനു വെടിയേറ്റതിനെ തുടർന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്‌റോയിലേക്കും കടന്നു.
2003ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തിൽ നിന്നും നിഷ്‌കാസിതനാക്കി. ബാത്ത് പാർട്ടിയുടെ തലവൻ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്‌കാരങ്ങൾ, അറബ് സോഷ്യലിസം, എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തിൽ ഇറാഖിനു സ്ഥിരത നൽകുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറിയാണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.
സദ്ദാമിന്റെ ഭരണകാലത്താണ് ഇറാൻ -ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. പ്രത്യേകിച്ചും വർഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയമതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രായേലിനു എതിരായും അമേരിക്കയ്ക്ക് എതിരായും ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരിയായിരുന്നു സദ്ദാം എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം സദ്ദാം 2003 ഡിസംബർ 13നു പിടികൂടപ്പെട്ടു. നവംബർ 5, 2006ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. ഇറാഖി സർക്കാർ തൂക്കിക്കൊലയുടെ തെളിവായി ചിത്രങ്ങൾ പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here