ജയ്പൂർ: ഇരുനൂറ്റമ്പതു രൂപയ്ക്കു സ്മാർട്‌ഫോണുമായി വന്ന് വിവാദങ്ങളിലായ ഫ്രീഡത്തിനു പിന്നാലെ വില കുറഞ്ഞ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു ജയ്പൂർ കമ്പനി. ജയ്പൂർ ആസ്ഥാനമായുള്ള ഡോക്കോസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 888 രൂപയ്ക്ക് നാലിഞ്ചിലുള്ള സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്യുന്നത്. നാളെ വരെ ബുക്കിംഗ് സ്വീകരിക്കുന്ന ഫോണുകൾ മേയ് രണ്ടുമുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നാലിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണു ഫോണിലുണ്ടാവുക. 1.3 ജിഗാഹെർട്‌സിന്റെ ഡുവൽ കോർ കോർടെക്‌സ് എ7 ചിപ് സെറ്റ് പ്രൊസസർ, 1ജിബി റാം, 4 ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഫോണിലുണ്ടാവുക. ശേഖരണശേഷി 32 ജിബി വരെ വർധിപ്പിക്കാനാവും. 3ജി കണക്ടിവിറ്റിയുള്ള ഡുവൽ സിംഫോണാണിത്. രണ്ടു മെഗാപിക്‌സലിന്റെ പ്രധാനകാമറയും .3 മെഗാപിക്‌സലിന്റെ വിജിഎ മുൻ കാമറയുമാണ് ഫോണിലുണ്ടാവുക. ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.
http://www.docoss.com/book.php എന്ന വെബ്‌സൈറ്റിൽ ഫോൺ ബുക്ക് ചെയ്യാം. ബുക്കിംഗ് പൂർത്തിയായാൽ എസ്എംഎസായി സന്ദേശം ലഭിക്കും. 251 രൂപയ്ക്കു സ്മാർട്‌ഫോൺ എന്ന പ്രഖ്യാപനവുമായെത്തിയ ഫ്രീഡം ഫോൺ തട്ടിപ്പായിരുന്നെന്ന പ്രചാരണത്തിന് ഉത്തരം കിട്ടാതിരിക്കേയാണ് കുറഞ്ഞവിലയിൽ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു മറ്റൊരു ഇന്ത്യൻ കമ്പനിയെത്തുന്നത്. ഇതിനാൽതന്നെ പലരും ഡോക്കോസിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും ബുക്ക് ചെയ്യാൻ മടിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here