കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്നു ജില്ലകളിലായി 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായുള്ള പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലമാണ് അഞ്ചാംഘട്ടത്തിലെ വിവിഐപി മണ്ഡലം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, തൃണമൂൽ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരും ഈ ഗ്ലാമർ ഘട്ടത്തിൽ ജനവിധി തേടുന്നു.
സൗത്ത് 24 പർഗാനയിലെ 31 ഉം ഹൂഗ്ലിയിലെ 18 ഉം ദക്ഷിണ കൊൽക്കത്തയിലെ 4 മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 43 വനിതകൾ ഉൾപ്പടെ 349 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 1 കോടി 24 ലക്ഷം വോട്ടർമാർ അഞ്ചാംഘട്ടത്തിൽ സമ്മതിദാനവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി മമതാ ബനർജി വീണ്ടും ജനവിധി തേടുന്ന ഭവാനിപൂർ മണ്ഡലമാണ് അഞ്ചാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. മമതയ്‌ക്കെതിരെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിലെ ഇളമുറക്കാരനായ ചന്ദ്രകുമാർ ബോസിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ദീപ ദാസ് മുൻഷിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
മറ്റു നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു എന്ന പ്രത്യേകതയും അഞ്ചാംഘട്ടത്തിനുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സുജൻ ചക്രബർത്തി, റോബിൻ ദേവ്, തൃണമൂലിനു വേണ്ടി സംസ്ഥാന മന്ത്രിമാരായ അരൂപ് വിശ്വാസ് മനീഷ് ഗുപ്ത തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. ആദ്യ നാലു ഘട്ട വോട്ടെടുപ്പിലും തൃണമൂൽ നേതൃത്വത്തിൽ വ്യാപക അക്രമസംഭവങ്ങളാണ് ബംഗാളിൽ അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ ഉദ്യാഗസ്ഥരെയും നിരീക്ഷകരെയും നിയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here