രഹസ്യ വിവാഹത്തിന് ശേഷം ഔദ്യോഗിക വിവാഹത്തിന് തയാറായില്ല; കാമുകിയായ സഹപ്രവർത്തകയെ അധ്യാപകൻ പട്ടാപ്പകൽ മാർക്കറ്റിനുള്ളിൽ കുത്തിക്കൊന്നു

ഉദയ്പുർ: ഔദ്യോഗികമായി വിവാഹത്തിനു തയാറാകാതിരുന്ന സഹപ്രവർത്തകയെ കാമുകനായ അധ്യാപകൻ ജനത്തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ കുത്തിക്കൊന്നു. ഉദയ്പൂരിന് എഴുപതു കിലോമീറ്റർ അകലെ റിഷാബ്ദേവ് പട്ടണത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ നീലം പഞ്ചലിനെയാണു ഇരുപത്തേഴുകാരനായ പിയൂഷ് ഭണ്ഡാരി കുത്തിക്കൊന്നത്.

പിയൂഷും നീലവും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. നീലം മുമ്പു വിവാഹം ചെയ്തു ബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഒരു വർഷമായി പിയൂഷുമായി തുടരുന്ന ബന്ധത്തിനിടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ ഔദ്യോഗികമായി വിവാഹം ചെയ്യാൻ പിയൂഷ് നിർബന്ധിച്ചപ്പോൾ നീലം പിൻവാങ്ങുകയായിരുന്നു. കുറച്ചുനാളായി ഇക്കാരണം കൊണ്ടു പിയൂഷുമായി നീലം അകൽച്ച കാട്ടിയിരുന്നു. ഇതാണ് കൊലപാതകത്തിന് പിയൂഷിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം മാർക്കറ്റിലെത്തിയ നീലത്തെ പിന്തുടർന്നുവന്ന പിയൂഷ് ജനങ്ങളുടെ നടുവിലിട്ടു കുത്തുകയായിരുന്നു. കുത്തേറ്റു മാർക്കറ്റിലൂടെ ജീവനായി പരക്കം പാഞ്ഞ നീലത്തെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. നീലത്തെക്കുത്തിയ ശേഷം കൈയിലെ രണ്ടു ഞരമ്പുകളും മുറിച്ച പിയൂഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ കഴിയുകയാണ് പിയൂഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here