കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും കൂട്ടുകാരനും കസ്റ്റഡിയിൽ. പ്രബുദ്ധരുടെ നാടെന്നു പേരുകേട്ട കേരളത്തിലെ കോഴിക്കോട്ടാണ് മനസാക്ഷിക്കു നിരക്കാത്ത ക്രൂരത അരങ്ങേറിയത്.
എറഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് വടകര സ്വദേശിയായ ഇരുപത്തഞ്ചുകാരി ക്രൂരതയ്ക്കിരയായത്. യുവതിയുടെ പരാതിയെത്തുടർന്നാണ് നടക്കാവ് പൊലീസ് ഭർത്താവിനെയും കൂട്ടുകാരനെയും കസ്റ്റഡിയിലെടുത്തത്. ഇന്നു വൈകുന്നേരത്തോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഭർത്താവിന്റെ സാന്നിധ്യത്തിലായിരുന്നു ബലാത്സംഗമെന്നും താൻ എതിർത്തു നിലവിളിച്ചപ്പോൾ ഭർത്താവ് വായ് പൊത്തിപ്പിടിച്ചെന്നുമാണ് യുവതി പരാതി നൽകിയത്.
രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു യുവാവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരിശോധനയിൽ യുവാവിനാണ് കുഴപ്പമെന്നു തെളിയുകയായിരുന്നു. കൃത്രിമ ഗർഭം ധരിക്കാൻ യുവാവും ഭാര്യയും തീരുമാനിച്ചിരുന്നു. ഇക്കാര്യം പങ്കുവച്ചപ്പോൾ കൂട്ടുകാരനായ യുവാവാണ് ഉപായം നിർദേശിച്ചത്. തുടർന്നു യുവതി അറിയാതെ മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് തനിക്കു ചികിത്സയ്‌ക്കെന്ന പേരിൽ യുവാവ് ഭാര്യയെ കൂട്ടി ആശുപത്രിയിലെത്തുകയായിരുന്നു.
ആശുപത്രി മുറിയിൽ വച്ചു ഭർത്താവിനൊപ്പമെത്തിയ കൂട്ടുകാരൻ ലൈംഗിക ബന്ധത്തിനു ശ്രമിക്കുകയും താൻ എതിർത്തപ്പോൾ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തെത്തുടർന്നു മാനസികമായി തകർന്ന യുവതി സ്വന്തം വീട്ടിലേക്കു പോവുകയും സഹോദരനോടു കാര്യം പറയുകയുമായിരുന്നു. തുടർന്നാണു പരാതി നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here