1991-ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദെന്ന് ചെറിയാൻ ഫിലിപ്പ്; ലീഗിന്റെ പിന്തുണയോടെ ആശയം നടപ്പാക്കിയത് കരുണാകരൻ; ആന്റണിയും സുധീരനും പിന്തുണച്ചു

1991-ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്. 91-ൽ ഇടതുപക്ഷം ജയം ഉറപ്പിച്ച സാഹചര്യത്തിൽ ചേർന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ആർഎസ്എസിന്റെ വോട്ട് വാങ്ങുക എന്ന ആശയം ആര്യാടൻ മുഹമ്മദ് മുന്നോട്ടു വച്ചത്. അന്ന് ആന്റണി പ്രസിഡന്റും സുധീരൻ വൈസ് പ്രസിഡന്റുമായിരുന്നു. താനായിരുന്നു കെപിസിസി സെക്രട്ടറി. ലീഗിന്റെ പിന്തുണയോടെ കെ കരുണാകരനാണ് ആശയം നടപ്പാക്കിയത്. മഞ്ചേശ്വരം, ബേപ്പൂർ, തിരുവനന്തപുരം ഈസ്റ്റ് എന്നിവിടങ്ങളിൽ പരസ്പരം സ്ഥാനാർത്ഥികളെ നിർത്താനും അല്ലാത്ത മണ്ഡലങ്ങളിൽ പരസ്പരം വോട്ട് മറിക്കാനുമായിരുന്നു ധാരണ. എന്നാൽ, യുഡിഎഫുകാർ ആർഎസ്എസിനെ വഞ്ചിക്കുകയായിരുന്നെന്നും ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം;

1991 ലെ ബി ജെ പി – കോണ്ഗ്രസ് സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ്‌ ആണ്. അന്ന് ജില്ല കൌൺസിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വൻതോതിൽ മുന്നേറ്റം ഉണ്ടായ സാഹചര്യത്തിൽ ആർ എസ് എസുമായി രഹസ്യ ധാരണ ഉണ്ടാക്കാതെ യു ഡി എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നു ആര്യാടൻ 1991 ഏപ്രിൽ 3 നു ഇന്ദിര ഭവനിൽ ചേർന്ന കെപി സി സി ഭാരവാഹികളുടെ യോഗത്തിൽ ശക്തമായി വാദിച്ചു .അന്ന് എ കെ ആന്റണി കെ പി സി സി പ്രസിഡന്റും വി എം സുധീരൻ വൈസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായിരുന്നു. ആര്യാടന്റെ ആശയം മുസ്ലീം ലീഗിന്റെ പിന്തുണയോടെ കെ കരുണാകരൻ പ്രാവർത്തികമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ കെ കരുണാകരന്‍ ആര്‍ എസ് എസ് നേതൃത്വവുമായി ധാരണയുണ്ടാക്കിയിരുന്നു . അന്ന് ഓ രാജഗോപാൽ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് ആണ്. ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബി ജെ പിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് ആയിടെയാണ്. തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ളയേയും മഞ്ചേശ്വരത്ത് കെ ജി മാരാരെയും രഹസ്യമായി സഹായിക്കാമെന്ന് കരുണാകരന്‍ ഏറ്റിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരത്ത് ലീഗിന്റെയും സ്ഥാനാര്‍ത്ഥികളെ പേരിന് നിര്‍ത്തുമെങ്കിലും പ്രചരണം മൂര്‍ച്ഛിക്കുമ്പോള്‍ അവര്‍ പ്രവര്‍ത്തന രംഗത്തുനിന്നും പിന്‍മാറുമെന്നാണ് കരുണാകരന്‍ ഉറപ്പു നല്‍കിയത്. ബി ജെ പിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ വടകര ലോക്്‌സഭാ മണ്ഡലത്തില്‍ അഡ്വ. കെ രത്‌നസിംഗിനെയും ബേപ്പൂര്‍ നിയമസഭാ മണ്ഡത്തില്‍ ഡോ. കെ മാധവന്‍കുട്ടിയെയും യു ഡി എഫ് പിന്തുണയ്ക്കും, പ്രത്യുപകാരമായി യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ അയ്യായിരത്തില്‍ താഴെമാത്രം വോട്ടു വ്യത്യാസമുള്ള അറുപതു മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വോട്ടുകള്‍ യു ഡി എഫിന് മറിച്ചു നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍, യു ഡി എഫുകാര്‍ ധാരണപ്രകാരം ബി ജെ പിക്കാര്‍ക്ക് വോട്ടു നല്‍കി സഹായിക്കാതെ അവരെ നിഷ്‌ക്കരണം വഞ്ചിച്ചു.തിരുവനന്തപുരം ഈസ്റ്റിലെ കോണ്ഗ്രസ് സ്ഥാനാർഥി ബി വിജയകുമാർ കരുണാകരന്റെ നിർദ്ദേശംപാലിക്കാതെ പ്രവർത്തനവുമായി മുന്നോട്ട് പോയി വിജയിച്ചു .മഞ്ഞ്ചെശ്വരത്തു ലീഗിലെ ചെർക്കളം അബ്ദുള്ളയോടു കെ ജി മാരാർ ആയിരം വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് തൊറ്റതു. ബി ജെ പിയിലെ കേഡര്‍ സ്വഭാവമുള്ള ആര്‍ എസ് എസ് വിഭാഗം ധാരണപ്രകാരം മിക്കയിടങ്ങളിലും വോട്ടു മറിച്ചതുകൊണ്ടാണ് 1991ല്‍ യു ഡി എഫ് വൻവിജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here