തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികൾ സമർപിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പ്രമുഖരുടെ പത്രികകൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.കെ ഷാജു തുടങ്ങിയവരുടെയൊക്കെ പത്രികകൾ സ്വീകരിച്ചു. അതേസമയം, മമ്പറം ദിവാകരൻ, എപി അബ്ദുള്ളക്കുട്ടി, ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി യു.സി രാമൻ, ബിജെപി സ്ഥാനാർത്ഥി എന്നിവരുടെ പത്രികയും പരിശോധിക്കുന്നതു മാറ്റിവച്ചു.
വിഎസ് അച്യുതാന്ദനെതിരെ സ്വത്തുവിവാദത്തിൽ കോൺഗ്രസ് നൽകിയ പരാതി വരണാധികാരി തള്ളി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപിക്കാതിരുന്നതിന് അബ്ദുള്ളക്കുട്ടിയിൽ നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ യോഗ്യതയിൽ അവ്യക്തതയുണ്ടെന്നും ആസ്തി കാണിച്ചതിൽ പിശകുണ്ടെന്നും ചൂണ്ടിക്കാട്ടി ഷാജിക്കെതിരെ എൽഡിഎഫ് പരാതി നൽകി. കഴിഞ്ഞ വർഷം 18 ലക്ഷം രൂപയുണ്ടായിരുന്ന ആസ്തി ഇപ്പോൾ ഒന്നര ലക്ഷമായി കുറഞ്ഞതായി എൽഡിഎഫ് പരാതിയിൽ പറയുന്നു. മൂന്നു സെറ്റ് പത്രിക നൽകിയതിൽ രണ്ടെണ്ണത്തിൽ വിദ്യാഭ്യാസ യോഗ്യത ഒരെണ്ണം എംബിഎയും ഒരെണ്ണം ബിബിഎയുമാണ് കാണിച്ചിട്ടുള്ളതെന്നാണ് പരാതി.
അതേസമയം, മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സബ് കലക്ടർ സമർപിച്ച റിപ്പോർട്ടാണ് കേന്ദ്ര കമ്മീഷനു കൈമാറുക. നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി കാണിച്ചെന്നാണു പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here