ഭർത്താവ് ഗുരുതരാവസ്ഥയിലായെന്ന് തെറ്റിദ്ധരിപ്പിച്ച് വൃദ്ധയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 37 കാരൻ അറസ്റ്റിൽ; കുടുക്കിയത് സിസിടിവി

കൊച്ചി: വൃദ്ധയെ തെറ്റിദ്ധരിപ്പിച്ചു നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മുപ്പത്തേഴുകാൻ പിടിയിലായി. ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് മണപ്പുറത്ത് ആനന്ദനെ കോടതി പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഭർത്താവിനെ ഗുരതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വൃദ്ധയെ ഞാറയ്ക്കലിൽനിന്നു നഗരത്തിലെത്തിച്ചത്. തുടർന്നു ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കടുത്ത മദ്യപാനിയാണ് മത്സ്യത്തൊഴിലാളിയായ ആനന്ദൻ. ഇയാൾ ലൈംഗിക സംതൃപ്തിക്കായി കൊച്ചുകുട്ടികളെ വരെ ഉപദ്രവിച്ചിരുന്നതായി പൊലീസിന് ചോദ്യംചെയ്യലിൽ വിവരം ലഭിച്ചു. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

പൊലീസ് പറയുന്നതിങ്ങനെ: ബലാത്സംഗം ചെയ്യപ്പെട്ട 67കാരിയുടെ ഭർത്താവ് കുറച്ച് ദിവസമായി ഞാറക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കാര്യം പ്രതി മുൻകൂട്ടി മനസിലാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിലേക്ക് ഇവർ പോകുമ്പോൾ പ്രതി ബസ് സ്റ്റോപ്പിൽ വച്ചു കണ്ടുമുട്ടുകയും ഭർത്താവിനെ നില ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെന്നും പറയുകയായിരുന്നു.

ഇതുകേട്ട വൃദ്ധ പരിഭ്രമത്തിലായപ്പോൾ താൻ എറണാകുളത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. ഇരുവരും ബസിൽ കയറി എറണാകുളം ജനറലാശുപത്രിയിൽ എത്തിയെങ്കിലും ഭർത്താവിനെ കാണാതായപ്പോൾ വൃദ്ധക്ക് വേവാലാതിയായി. തുടർന്നു വൃദ്ധയെയും കൂട്ടി കളമശേരി മെഡിക്കൽ കോളജിലേക്കു പോയി. അവിടെയും ആളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ തിരിച്ചുപോകാനായി എളുപ്പവഴിക്ക് ആശുപത്രിക്കടുത്തുള്ള മറ്റൊരു വഴിയിലൂടെ പ്രതി വൃദ്ധയെ കൊണ്ടുപോകുകയും ഇടക്കുകണ്ട കുറ്റിക്കാടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ബലാത്സംഗത്തിനുശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. ഏറെ നേരം ബോധരഹിതയായി കഴിഞ്ഞ വൃദ്ധ ഇഴഞ്ഞ് വലിഞ്ഞ് റോഡിലെത്തി അതുവഴിപോയവരെ വിവരം അറിയിച്ചതിനെ തുടർന്ന് കളമശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. വൃദ്ധയെ കാൺമാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ രാത്രി പരാതിയുമായി എത്തിയിരുന്നു. രാത്രി തന്നെ കളമശേരി പോലീസ് ഞാറക്കൽ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ഞാറക്കൽ പോലീസ് വൃദ്ധയെ ഞാറക്കലിൽ കൊണ്ടുവന്നു.

എറണാകുളം, കളമശേരി ആശുപത്രികളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വൃദ്ധക്കൊപ്പം കണ്ടെത്തിയ യുവാവിനെക്കുറിച്ച് പലരോടായി ചോദിച്ചു തിരിച്ചറിയുകയും രാവിലെ തന്നെ വീടിനടുത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൃദ്ധക്ക് പ്രതിയെ പരിചയമില്ലായിരുന്നു. ആരോ ഒരാൾ തന്നെ കൂട്ടിക്കൊണ്ടുപോയെന്നു മാത്രമാണ് വൃദ്ധ പോലീസിനോട് പറഞ്ഞത്. പിന്നീടാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വൃദ്ധക്കൊപ്പം കണ്ട യുവാവിന്റെ ദൃശ്യങ്ങൾ റെക്കോഡു ചെയ്ത് വൃദ്ധയെ കാണിച്ചപ്പോൾ ഇവർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഞാറക്കൽ മേഖലകളിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സംഭവദിവസം വൈകുന്നേരം ഞാറക്കൽ ആശുപത്രി വളപ്പിൽ പ്രതിയെ കണ്ടവരുണ്ടെന്നാണ് പോലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News