വിജയ് മല്യയുടെ വ്യാപാരമുദ്രകള്‍ ആര്‍ക്കും വേണ്ട; ലേലനടപടി അവസാനിപ്പിച്ച് ബാങ്കിംഗ് കണ്‍സോര്‍ഷ്യം

മുംബൈ: സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ വ്യാപാര മുദ്രകള്‍ ലേലത്തില്‍ വാങ്ങാന്‍ അളില്ല. ഇതേത്തുടര്‍ന്ന് ബാങ്കിംഗ് കണ്‍സോര്‍ഷ്യം നടത്തിവന്ന ലേല നടപടികള്‍ അവസാനിപ്പിച്ചു. ഫ്‌ളൈ കിങ്ഫിഷര്‍, ഫ്‌ളൈ ദ് ഗുഡ്‌ടൈംസ് കിങ്ഫിഷര്‍, പറക്കുന്ന പക്ഷി മുദ്ര തുടങ്ങിയവയാണ് ലേലത്തിന് വച്ചത്.

വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും യുബി ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള വ്യാപാര മുദ്രകളാണ് ലേലത്തിന് വച്ചത്. ലേലം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും ആരും താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് നടപടി അവസാനിപ്പിച്ചു. വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പണം തിരിച്ചുപിടിക്കാനായാണ് ലേലം നടത്തിയത്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് ലേലം സംഘടിപ്പിച്ചത്.

നേരത്തെ, വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാന മന്ദിരമായ കിങ്ഫിഷര്‍ ഹൗസും ലേലത്തില്‍ വച്ചു. എന്നാല്‍ ആരും ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. 2012 ഒക്ടോബറിലാണ് കിങ് ഫിഷര്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. 9000 കോടി രൂപയുടെ വായ്പയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് നിയമനടപടി നേരിടുന്ന മല്യ, സേവന നികുതി വിഭാഗത്തിനും കോടികളുടെ കുടിശികയാണ് നല്‍കാനുള്ളത്. 7500 കോടി രൂപയാണ് പ്രമുഖ ബാങ്കുകള്‍ക്ക് മുതല്‍ ഇനത്തില്‍ മാത്രം കിട്ടാനുള്ളത്. പലിശയും ശമ്പളക്കുടിശികയും അടക്കം 13000 കോടിയോളം രൂപയാണ് വിജയ് മല്യയുടെ ബാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News