ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതായി; യുവതി മൂന്നു മക്കളെയും കൊന്നു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ് ഗൊല്ല മനേമ്മ എന്ന 32 കാരി ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് സ്വദേശിനിയാണ് മനേമ്മ. ഹൈദരാബാദിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. മക്കളായ സിന്ധുജ (12), ആറു വയസ്സുള്ള ശ്രീലത, അജയ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് മനേമ്മ ആത്മഹത്യ ചെയ്തത്.

15 വർഷം മുമ്പാണ് മനേമ്മ കൃഷ്ണയ്യയെ വിവാഹം ചെയ്തത്. അന്നുമുതൽ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണയ്യയും അമ്മ ബാലമ്മയും സഹോദരി അലിവേലുവും നിരന്തരം മനേമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും വല്ലാതെ ഉപദ്രവിക്കുമായിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുമായിരുന്നു പീഡനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും കൃഷ്ണയ്യയും ബാലമ്മയും അലിവേലുവും ഇതേ കാര്യം പറഞ്ഞ് മനേമ്മയെ പീഡിപ്പിച്ചു. പലതവണ അടിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ കൃഷ്ണയ്യ ജോലിക്കു പോയ ശേഷം മൂന്നു മക്കളെയും അടുത്തുള്ള കിണറ്റിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു മനേമ്മ. പിന്നീട് മനേമ്മയും അതേ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. എന്നാൽ, മനേമ്മയെയും മക്കളെയും ഭർത്താവിന്റെ വീട്ടുകാർ കിണറ്റിൽ തള്ളിയിട്ട് കൊന്നെന്നാണ് മനേമ്മയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here