ലഖ്‌നൗ: ഉത്തർപ്രദേശ് സമാജ്‌വാദി പാർട്ടിയിൽ പുതിയ കലാപക്കൊടി. മുലായം സിംഗ് ദേശീയ അധ്യക്ഷനായി തുടരവേ തന്നെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഒരുവിഭാഗം വിമതനേതാക്കൾ ലഖ്‌നൗവിൽ ചേർന്ന കൺവെൻഷനിലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. രാം ഗോപാൽ യാദവിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്. കൺവെൻഷനിൽ അഖിലേഷിനെ ദേശീയ അധ്യക്ഷനായി ഐകകണ്‌ഠ്യേന പ്രഖ്യാപിക്കുകകയായിരുന്നു. തീരുമാനം എല്ലാവരും അംഗീകരിച്ചു.
അമർ സിംഗിനെയും ശിവ്പാൽ സിംഗ് യാദവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കാനും കൺവെൻഷൻ ശുപാർശ ചെയ്തു. ഇതാണ് യഥാർത്ഥ സമാജ്‌വാദി പാർട്ടിയെന്നു അഖിലേഷ് യാദവ് പറഞ്ഞു. ശിവ്പാൽ യാദവും അമർസിംഗും മുലായത്തിനെതിരെ ഗൂഢാലോചന നടത്തിയതായി അഖിലേഷ് ആരോപിച്ചു. പാർട്ടി അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ വേണ്ടി പ്രവർത്തിച്ചെന്നും അഖിലേഷ് പറഞ്ഞു. അതേസമയം, ഈ കൺവെൻഷൻ ചട്ടം ലംഘിച്ചാണെന്നു മുലായം സിംഗ് യാദവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാം ഗോപാൽ യാദവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇന്നലെ തന്നെ തിരിച്ചെടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് രാംഗോപാൽ യാദവ് കൺവെൻഷൻ വിളിച്ചു ചേർത്തത്. ഈ കൺവെൻഷനിൽ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി മുലായം സിംഗ് യാദവ് പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും കത്ത് നൽകിയിരുന്നു. അതിനിടെ നാലു ജില്ലാ അധ്യക്ഷൻമാരെ ശിവ്പാൽ യാദവ് ഇന്നു രാവിലെ നീക്കിയിരുന്നു. അസംഡ്, ദിയോറിയ, മിർസാപൂർ, കുശിനഗർ എന്നിവിടങ്ങളിലെ ജില്ലാ അധ്യക്ഷൻമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here