ഇസ്താംബുളിലെ ക്ലബിൽ വെടിവയ്പ്പ് നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്ത്; അക്രമി സാന്താക്ലോസ് വേഷം ധരിച്ചിരുന്നില്ല

ഇസ്താംബുൾ: ഇസ്താംബുളിലെ നിശാക്ലബിൽ ആക്രമണം നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്തായി. അന്തർദേശീയ മാധ്യമങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ പുറത്തുവിട്ടത്. സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. തോക്കുധാരിയായ ഒരാൾ ക്ലബിന്റെ പടവുകൾ കയറി മുകളിൽ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് വരുന്നതാണ് ദൃശ്യത്തിൽ. നീട്ടിപ്പിടിച്ച തോക്കുപയോഗിച്ച് വെടിയുതിർത്തു കൊണ്ടാണ് അയാൾ കയറി വരുന്നതും. മുകളിലെത്തിയ അക്രമി തുരുതുരെ വെടിയുതിർക്കുന്നതും ആളുകൾ വെടിയേറ്റു മരിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

സാന്താക്ലോസ് വേഷം ധരിച്ചയാളാണ് അക്രമം നടത്തിയതെന്നു ഇന്നലെ ആദ്യം വാർത്തയുണ്ടായിരുന്നു. എന്നാൽ, സാന്താ വസ്ത്രം ധരിച്ചയാളല്ല വെടിവയ്ക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സാധാരണ വസ്ത്രം ധരിച്ചയാളാണ് വെടിവയ്ക്കുന്നത്. വെടിവെപ്പുണ്ടാകുന്നതിനു മണിക്കൂറുകൾക്ക് മുമ്പുള്ള ക്ലബിനകത്തെ ദൃശ്യങ്ങളും പുറത്തായി. ആളുകൾ അത്യാഹ്ലാദത്തോടെ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനു ശേഷമാണ് മാരകമായ അക്രമവും വെടിവെപ്പും അരങ്ങേറുന്നത്.  

ഇന്നലെ പുതുവർഷാഘോഷത്തിനിടെയാണ് ഇസ്താംബുളിലെ റെയ്‌ന നിശാക്ലബിൽ ആക്രമണം ഉണ്ടായത്. പുലർച്ചെ 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. മുൻ രാജ്യസഭാ എംപിയുടെ മകൻ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് മരിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 700ഓളം ആളുകൾ നിശാക്ലബിലുണ്ടായിരുന്നതായാണ് കണക്ക്. പെട്ടെന്നു ആക്രമണം ഉണ്ടായപ്പോൾ ചിലരൊക്കെ തൊട്ടടുത്ത പുഴയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അക്രമികൾ അറബി ഭാഷയാണ് സംസാരിച്ചിരുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News