സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറി; എല്‍ഡിഎഫിന് ഒന്‍പത് സീറ്റുകളില്‍ വിജയം; യുഡിഎഫിന് രണ്ടും ബിജെപിക്ക് മൂന്നും സീറ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ഒന്‍പത് സ്ഥലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിക്ക് മൂന്നു സീറ്റുമുണ്ട്. ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു.

കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മജിബയലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പി ശാന്താരാമ ഷെട്ടി 133 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എല്‍ഡിഎഫിന് 542 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥി ചന്ദ്രഹാസ ആള്‍വക്ക് 409 വോട്ടാണ് ലഭിച്ചത്. യുഡിഎഫില്‍ ലീഗ് സ്ഥാനാര്‍ഥിയായ ഹസന്‍ കുഞ്ഞിക്ക് 17 വോട്ട് ലഭിച്ചു. 1182 വോട്ടര്‍മാരില്‍ 975 പേര്‍ വോട്ട് ചെയ്തു. ബിജെപിയിലെ യശോദ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍ഡിഎഫിലെ സി വികാസ്, 585 വോട്ടിന് വിജയിച്ചു. ബിജെപിയിലെ പി സജികുമാര്‍ രണ്ടാം സ്ഥാനത്തും യുഡിഎഫിലെ ഡിസിസി അംഗം കാച്ചാണി രവി മൂന്നാമതും എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐഎം 219 വോട്ടിന് വിജയിച്ച വാര്‍ഡാണ്.

കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡില്‍ ബിജെപിയിലെ ബി ഷൈലജ വിജയിച്ചു. ബിജെപിയിലെ കോകില എസ് കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കോകിലയുടെ അമ്മയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി ഷൈലജ. സിപിഐ എമ്മിലെ എന്‍ എസ് ബിന്ദുവായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആര്‍എസ്പിയിലെ എസ് ലക്ഷ്മി (യുഡിഎഫ്)യും കോണ്‍ഗ്രസിലെ ഗീത ദേവകുമാറും (യുഡിഎഫ് സ്വതന്ത്ര) മത്സരിച്ചിരുന്നു.

പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബിജെപിയിലെ തങ്കപ്പന്‍ പിള്ള വിജയിച്ചു. എല്‍ഡിഎഫിലെ അനീഷ് തോമസും യുഡിഎഫിലെ അനൂപ് കൃഷ്ണനും തോറ്റു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച പ്രകാശിന് തലച്ചോറിനുണ്ടായ രോഗബാധയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.

ആലപ്പുഴ ജില്ലയില്‍ രണ്ടു ഗ്രാമപഞ്ചായത്ത് വനിതാ സംവരണ ഡിവിഷനുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടും എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുകാലികായലില്‍ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് ഉള്‍പ്പെട്ട വികസനമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ടിന്റുമോള്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിനെതുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനിതാ പ്രസാദാണ് വിജയി. യുഡിഎഫിലെ രമാദേവിയായിരുന്നു സ്ഥാനാര്‍ത്ഥി.

പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ ആനന്ദേശ്വരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിജ അനില്‍കുമാര്‍ യുഡിഎഫിലെ മിനി സുധീഷിനെ തോല്‍പ്പിച്ചു. എല്‍ഡിഎഫിലെ സിപിഐ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുധാമണി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥി പ്രിന്‍സി ഗോപകുമാറും മത്സരിച്ചിരുന്നു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി പട്ടികജാതി സംവരണ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫിലെ രാജന്‍ ബോസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചതുഷ്‌കോണ മത്സരമായിരുന്നു. കേരള കോണ്‍ഗ്രസ് (മാണി) യുഡിഎഫ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസി (എം)ലെ പി ആര്‍ ശശിയാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ സിപി രാജുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി.ജി ബാബുവും മത്സരിച്ചിരുന്നു.

എറണാകുളം കുവപ്പടി ഗ്രാമപഞ്ചായത്ത് കൂവപ്പടി സൌത്ത് വാര്‍ഡ് ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി. ബിജെപിയിലെ അഭിലാഷ് മാധവന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിദാസ് നാരായണനാണ് വിജയി. യുഡിഎഫിലെ പി വി മനോജ് രണ്ടാമതെത്തി. എല്‍ഡിഎഫിലെ കെ അഭിമന്യു മൂന്നാമതായി. കഴിഞ്ഞ തവണ ബിജെപിയ്ക്ക് 177 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായി. ഇക്കുറി അത് 70 ആയി കുറഞ്ഞു.

പാലക്കാട് മങ്കര പഞ്ചായത്തിലെ എട്ടാംവാര്‍ഡ്, മങ്കര റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഡിവൈഎഫ്‌ഐ നേതാവ് വി കെ ഷിബുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. കോണ്‍ഗ്രസിലെ കെ കെ ധന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ കോട്ടയാണ്. യുഡിഎഫിലെ വി എം നൌഷാദും ബിജെപിയിലെ ഷജിലുമാണ് മത്സരിച്ചത്.

കോട്ടോപ്പാടം പഞ്ചായത്തിലെ ഏഴാംവാര്‍ഡായ അമ്പാഴക്കോട് യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന പറമ്പത്ത് യൂസഫ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പറമ്പത്ത് ആഷിക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 116 വോട്ടായിരുന്നു. അന്ന് യുഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്തതാണ്.

തെങ്കര പഞ്ചായത്തിലെ 14ാംവാര്‍ഡ് പുഞ്ചക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി സി ഉഷ വിജയിച്ചു. എല്‍ഡിഎഫിലെ കെ ഉഷ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. 61 വോട്ടിനാണ് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന വാര്‍ഡ് പിടിച്ചെടുത്തത്. എ ഇന്ദിരയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീജയും മത്സരരംഗത്തുണ്ടായിരുന്നു.

കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ റംല ചോലയ്ക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫില്‍ കോണ്‍ഗ്രസില്‍ നിന്ന് സുഹ്‌റയും ലീഗില്‍ നിന്ന് റയ്ഹാനത്തും മത്സരിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ യു മോഹനന്‍ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിലെ എ ലക്ഷ്മണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡില്‍ എല്‍ഡിഎഫിലെ ലാലി തോമസ് വിജയിച്ചു. ഇതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. കോണ്‍ഗ്രസിലെ വത്സ ജായിസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ഷൈനി റോയിയെയാണ് തോല്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് (എം) ലിജി സെബാസ്റ്റ്യനും ഇവിടെ പ്രത്യേകം മത്സരിച്ചിരുന്നു.

പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍ വി രമേശന്‍ വിജയിച്ചു .999 വോട്ടാണ് ഭൂരിപക്ഷം. രമേശന് 1056 വോട്ടും ബിജെപിയ്ക്ക് 57 വോട്ടും കോണ്‍ഗ്രസിന് 39 വോട്ടും കിട്ടി. ബിജെപിയിലെ ഇ ജയദീപനും യുഡിഎഫിലെ സുജിത് കുമാറുമാണ് മത്സരിച്ചത്. എല്‍ഡിഎഫിലെ പി രവീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News