ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എന്‍റെ പ്രിയപ്പെട്ട സന്തോഷങ്ങളും കാ‍ഴ്ചകളും എന്തിനു വേണ്ടെന്നു വയ്ക്കണം; രണ്ടു വര്‍ഷം മുമ്പുണ്ടായ ഉപദ്രവശ്രമം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബംഗളുരുവില്‍ പുതുവത്സരരാവില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ അത്രിക്രമശ്രമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്കു നേരെ നടക്കുന്നുണ്ടെന്നു വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാര്‍. രണ്ടു വര്‍ഷം മുമ്പു കൊല്‍ക്കത്തയില്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ നേരിട്ട അനുഭവം വ്യക്തമാക്കിയാണ് സിതാരയുടെ പോസ്റ്റ്. ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ ഭയന്ന് എനിക്കു പ്രിയപ്പെട്ട ശബ്ദങ്ങളും കാ‍ഴ്ചകളും സന്തോഷങ്ങളും ഞാൻ എന്തിനു വേണ്ടെന്നു വയ്ക്കണമെന്നാണു സിതാര പോസ്റ്റിലൂടെ ചോദിക്കുന്നത്.

സിതാര കൃഷ്ണകുമാറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ബാംഗ്ളൂരിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെടുന്നതിൻറെ cctv ദൃശ്യങ്ങൾ, നമ്മൾ കുറെക്കാലങ്ങളായി ശീലിച്ച അതേ ഞെട്ടലോടെ കണ്ടുതീർത്ത് കൂട്ടുകാരോട് ആത്മരോഷം ഓൺലെെനായി പങ്കുവച്ചിരിക്കെ രണ്ടു വർഷം പഴക്കമുള്ള ഒരനുഭവം നിങ്ങളോട് പറയണമെന്ന് തോന്നുന്നു!
ഇന്ത്യയിൽ പലയിടങ്ങങ്ങളിലായി നടന്നുവരുന്ന over night music festivals പ്രസിദ്ധങ്ങളാണ്..
ശാസ്ത്രീയ സംഗീത ലോകത്തെ അതികായർ സ്വയം അവതരിക്കുന്ന ഈ വേദികൾ നേരിട്ട് ആസ്വദിക്കുക എന്നത് സംഗീതാസ്വാദകരുടെ വലിയ സന്തോഷങ്ങളിലൊന്നാണ്.. അത്തരത്തിലൊരു സംഗീതോൽസവമാണ് കൊൽകത്തയിൽ നടക്കുന്ന ‘Doverlane Music Conference’!
63-ാമത് കോൺഫറൻസിനായി അവിടെത്തിയത് 22 ജനുവരി 2015ന്. ഉത്ഘാടനദിവസമായതിനാൽ ‘traditional’ ആയി വസ്ത്രം ധരിക്കാം എന്ന് തീരുമാനിച്ച് ഞാനും കൂട്ടുകാരിയും പുത്തൻ സാരികൾ ഉടുത്ത് വലിയ ആവേശത്തിൽ നേരത്തേതന്നെ പരിപാടിസ്ഥലത്ത് ഇടം പിടിച്ചു..രാത്രി 7.30 മണിക്ക് ചടങ്ങുകളെ തുടർന്ന് കച്ചേരികൾ ആരംഭിച്ചു..പുലർച്ച നാലുമണിയോട് അടുത്തപ്പോൾ ,
കൂട്ടുകാരിൽ ഒരാൾക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഞങ്ങൾ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാൻ തീരുമാനിച്ചു.. അവിടുത്ത്കാരായതിനാൽ കൂട്ടുകാരികൾ രണ്ടുപേരും അവരുടെ വീടുകളിലേക്ക് പോവുകയും , ഞാൻ പത്തിരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് നടക്കാനും തുടങ്ങി…. ഒരൽപം ദൂരം കഴിഞ്ഞപ്പോൾ രണ്ടുപേർ മതിലിനോട് ചേർന്നു നിൽക്കുന്നത് കാണാമായിരുന്നു.. അവരെകടന്ന് നടന്നതും അവർ പിറകെ നടന്നു വരുന്നത് ,കാഴ്ചയുടെ ഒരു കോണിൽ എനിക്ക് കാണാമായിരുന്നു.. തിരിഞ്ഞ് നോക്കാതെ നടത്തം ഓട്ടമാക്കിമാറ്റി.. ഹോട്ടലിൻറെ വെളിച്ചത്തിലേക്ക് ചെന്ന് കയറിയപ്പോഴേക്കും സാരിയുടേയും , പുതച്ച ഷാളിൻറെയും , വന്നുപെട്ട ഭയത്തിൻറെയും ഒക്കെ ഭാരം കൊണ്ട് ആ കൊടും തണുപ്പത്തും വിയർത്തു തളർന്നു.. തുടർന്നുള്ള ദിവസങ്ങളിൽ കച്ചേരി സ്ഥലത്തെക്ക് പോകേണ്ടതോർത്ത് അസ്വസ്ഥതയോടെ ഒരു പകൽ മുഴുവൻ തീർത്തു..!പിറ്റേന്ന് മുതൽ വേഷം പതിവുപോലെ പാൻറ്സും, ഷർട്ടും ജാക്കെറ്റും , തൊപ്പിയും ,ഷൂസും ഒക്കെയാക്കി…
പേപിടിച്ചത് (പട്ടിയായാലും മനുഷ്യനായാലും) ഓടി രക്ഷപ്പെടാനും ,പറ്റിയാൽ തിരിച്ചൊന്ന് കല്ലെറിയാനും ആത്മവിശ്വാസം അങ്ങനെ ഇറങ്ങുമ്പോഴാണ്!
ഇത് മുഴുവൻ വായിച്ച ചിലരുടെ പ്രതികരണം ഊഹിക്കാം -”ഇതിപ്പൊ ഇത്ര വല്ല്യ കാര്യാണോ..ഒന്നും സംഭവിച്ചില്ലല്ലൊ !” അതെ അതാണ് ശരി, തുറിച്ച് നോട്ടങ്ങളും, കമൻറടികളും , പിൻതുടരലുകളും എല്ലാം നമുക്ക് സാധാരണ വിഷയങ്ങളാണ്.. ചർച്ചചെയ്യാൻ നമുക്ക് ക്രൂരമായ ബലാൽസംഗം തുടർന്നുള്ള മരണം പോലുള്ള ‘സംഭവങ്ങൾ’ വേണം..! പിന്നെ കേൾക്കാൻ സാധ്യതയുള്ള മറ്റൊരു ഉപദേശം ഇതാണ്.. ”ഭർത്താവിനെയോ അച്ഛനെയോ കൂടെ കൂട്ടുക.!” തങ്ങൾക്ക് പ്രിയപ്പെട്ടവർക്കു നേരെ അതിക്രമം നടന്നാൽ അവരെ ഇടിച്ചു വീഴ്ത്തി സിനിമ സ്റ്റെെലിൽ നടന്നുപോവാം എന്നത് വെറും അമിതാത്മവിശ്വാസമല്ലെ..? ”ഏട്ടമ്മാരെ നിങ്ങളെ മണ്ടത്തല അടിച്ചുപൊട്ടിച്ച് കൂടള്ളോരെ പിടിച്ച് കൊണ്ടോവല് അത്രവല്ല്യ പ്രയാസാണോന്ന് നിങ്ങളന്നെ ഒന്നോർത്ത് നോക്ക്യാട്ടെ!”
പറഞ്ഞു വന്നത് ഇതാണ് – പോയത് ശാസ്ത്രീയ സംഗീതം കേൾക്കാനാണോ , പാർട്ടിക്കാണോ ,ധരിച്ചത് പാരമ്പര്യ വേഷമാണോ , പാശ്ചാത്യ വേഷമാണോ, പ്രായം അഞ്ചാണോ പതിനഞ്ചാണോ എൺപത്തഞ്ചാണോ എന്നതൊന്നും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളുടെ കാരണങ്ങളല്ല..എത്ര ഓമന ആൺകുഞ്ഞുങ്ങളെ നമ്മൾ കാണുന്നു, വളർച്ചയുടെ ഏതു ഘട്ടത്തിലാണ് അവർ കൂട്ടുകാരികളെ വാക്കുകൊണ്ടും, ആലോചനകൾകൊണ്ടും എളുപ്പത്തിൽ വേദനിപ്പിക്കാൻ പഠിക്കുന്നത്…അവരിൽ ചിലർ സ്തീകളെ അക്രമിക്കാൻ തക്കവണ്ണം വളരുന്നത് എങ്ങനെയാണ് !
കഴിഞ്ഞ 5 വർഷങ്ങളായി പഠനത്തിനായും അല്ലാതെയും ഒരുപാട് തവണ ഞാൻ പോയ സ്ഥലമാണ് കൊൽകത്ത ,പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന്… കഴിഞ്ഞ വർഷവും അവിടെ പോയിരുന്നു… ഈ വർഷവും doverlane -ലേക്ക് പോകും.. ഇരുട്ടിൻറെ മറവിൽ നിൽക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എനിക്ക് പ്രിയപ്പെട്ട ശബ്ദങ്ങളും , കാഴ്ചകളും ,സന്തോഷങ്ങളും ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News