തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട. നോട്ട് പ്രതിസന്ധിക്കെതിരായ തുടർ പ്രക്ഷോഭങ്ങൾക്കും യോഗം രൂപം നൽകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനാണ് ഇന്ന് തലസ്ഥാനത്ത് തുടക്കമാകുന്നത്. ആദ്യമായാണ് തിരുവനന്തപുരത്ത് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്.
സമകാലിക ദേശീയ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളും യോഗം ചർച്ച ചെയ്യും. നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള തുടർ സമരങ്ങൾക്കും യോഗം രൂപം നൽകും. രാവിലെ പത്ത് മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുക.
കേന്ദ്രകമ്മിറ്റിയോഗത്തോട് അനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനവും നടക്കും. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ബിമൻ ബസു, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ സംസാരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here