റിയാദ്: സൗദിയിൽ എട്ടു വയസുകാരിയെ 30 കാരനു വിവാഹം ചെയ്തു കൊടുക്കാനുള്ള പിതാവിന്റെ ശ്രമം ശിശുക്ഷേമ അധികൃതർ തടഞ്ഞു. സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിലാണ് സംഭവം. പണത്തിനു വേണ്ടി എട്ടു വയസുകാരിയായ മകളെ 30 കാരനുമായി ഇയാൾ വിവാഹം ഉറപ്പിക്കുകയായിരുന്നെന്നു അധികൃതർ കണ്ടെത്തി. കുട്ടികളുടെ ക്ഷേമത്തിനു രൂപം നൽകിയ ചൈൽഡ് സപ്പോർട് ഹോട്ട് ലൈനിൽ ലഭിച്ച അജ്ഞാത സന്ദേശമാണ് പിതാവിന്റെ നീക്കം തടഞ്ഞതെന്ന് മക്ക ദിനപത്രം റിപ്പോർട്ട് ചെയ്തു.
എട്ടുവയസുളള മകളെ ഒരു പിതാവ് 30കാരനു വിവാഹം ചെയ്തു കൊടുക്കാൻ തയ്യാറെടുക്കുന്നതായിട്ടായിരുന്നു ചൈൽഡ് സപ്പോർട്ട് ഹോട്ട് ലൈനിൽ ലഭിച്ച സന്ദേശം. വിവരം കിട്ടിയതോടെ അധികൃതർ സ്ഥലത്തെത്തി വിവാഹം തടയുകയായിരുന്നു. അന്വേഷണത്തിൽ വിവാഹം ഉറപ്പിച്ചിരുന്നതായും മുപ്പതു വയസ്സുള്ള ആളായിരുന്നു വരനെന്നും അധികൃതർ കണ്ടെത്തി. ശൈശവ വിവാഹത്തിനു കൂട്ടുനിന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഈ കുട്ടിയുടെ സഹോദരിയെയും കഴിഞ്ഞ വർഷം എട്ടാം വയസ്സിൽ വിവാഹം ചെയ്തു കൊടുത്തിരുന്നതായി റിപ്പോർട്ടുണ്ട്. ഇക്കാര്യവും അന്വേഷിച്ചു വരുകയാണെന്ന് അധികൃതർ പറഞ്ഞു. പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് സൗദിയിൽ വിവാഹത്തിന് അനുമതിയുണ്ട്. എന്നാൽ വിവാഹിതരാകുന്ന പെൺകുട്ടിയുടെ പ്രായം 15 വയസിൽ കുറവാണെങ്കിൽ വനിതാ സൈക്യാട്രിസ്റ്റ് ഉൾപ്പെടെയുളള വിദഗ്ധ സമിതിയടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്നാണ് ചട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here