‘വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല’; ബംഗളൂരു സംഭവത്തിൽ രാജ്യം തല കുനിക്കണമെന്നു മഞ്ജു വാര്യർ

തിരുവനന്തപുരം: ബംഗളൂരു സംഭവം രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നു നടി മഞ്ജു വാര്യർ. പുതുവർഷം ആഘോഷിക്കുന്നതിനിടെ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ സംഭവം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതായി മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ അഭിപ്രായ പ്രകടനം. അതിനേക്കാൾ വേദനയുണ്ടാക്കിയത് സംഭവത്തോടുള്ള ചിലരുടെ പ്രതികരണമാണ്. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ ആക്രമിക്കുന്നതിനുള്ള സമ്മതപത്രം അല്ലെന്നു ഇവർ എന്നാണ് തിരിച്ചറിയുക എന്ന് മഞ്ജു ചോദിക്കുന്നു.

തെരുവുകളിൽ വലിച്ചിഴപ്പെടുകയും കടന്നു പിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്ത് മുഴുവനുള്ള സ്ത്രീത്വമാണ്. ഇതിൽ നാണിച്ച് തല താഴ്‌ത്തേണ്ടത് ഇന്ത്യ എന്ന രാജ്യമാണെന്നും മഞ്ജു പറഞ്ഞു. ഇരുട്ടു വീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർ കാഴ്ചകൾ നരച്ച നിറത്തിലുള്ള ദുഃസ്വപ്‌നങ്ങൾ പോലെയാണ് തോന്നുന്നതെന്നും അവർ പറഞ്ഞു.

ബംഗളൂരുവിൽ നടന്നത് ആ ഒരു നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ലെന്നു മഞ്ജു പറയുന്നു. സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഇത്തരം പ്രവണതയിലൂടെ നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബാഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാൾ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക? നിർഭയമായ ലോകമാണ് നിങ്ങൾക്കുള്ള വാഗ്ദാനമെന്ന് നെഞ്ചിൽ കൈവച്ച്, എന്നാണ് ഇക്കൂട്ടർക്ക് ഞങ്ങളോട് പറയാനാകുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here