തട്ടേക്കാട് വനത്തിൽ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം; മരിച്ചത് വെടിയേറ്റെന്നും ആനയുടെ ചവിട്ടേറ്റല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റല്ല യുവാവിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ യുവാവിന്റേത് കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. നായാട്ടിനിടെ ടോണി മാത്യുവിന്റെ തുടയിൽ വെടിയുണ്ട തുളച്ചുകയറിയതായി ഇന്നലെ തന്നെ പൊലീസ് പറഞ്ഞിരുന്നു.

വഴുതനപ്പിള്ളി സ്വദേശി ടോണി മാത്യുവിനെ ബുധനാഴ്ച രാത്രിയാണ് തട്ടേക്കാട് വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നായാട്ടിനിടെ ആനയുടെ ചവിട്ടേറ്റാണെന്നു ഇന്നലെ വനംവകുപ്പ് പറഞ്ഞിരുന്നു. സ്ഥലത്തു നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിരുന്നത്. എന്നാൽ, ഈ വാദത്തെ ദുർബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ടോണി മാത്യുവും സംഘവും കാട്ടിൽ നായാട്ടു നടത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്.

മൃതദേഹത്തിലെ മുറിവ് പരിശോധിച്ചതിൽ നിന്നാണ് കാട്ടാനയുടെ കുത്തേറ്റാണ് മരിച്ചതെന്ന നിഗമനത്തിൽ എത്തിയത്. ഒപ്പം ഇയാളുടെ തുടയിൽ വെടിയേറ്റ പാടും ഉണ്ടായിരുന്നു. എന്നാൽ, ഇത് അബദ്ധത്തിൽ വെടിയേറ്റതോ അല്ലെങ്കിൽ ആന തോക്കു ചവിട്ടി ഒടിക്കുന്നതിനിടയിൽ വെടി പൊട്ടിയതോ ആയിരിക്കാമെന്നായിരുന്നു നിഗമനം. ടോണിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ തങ്കച്ചനും കുത്തേറ്റിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. നായാട്ടു സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി വനപാലകരും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്ഥലത്തു നടത്തിയ പരിശോധനയിൽ നായാട്ടിനായാണ് ഇരുവരും കാട്ടിൽ കയറിയതെന്നു വ്യക്തമായി. നായാട്ടിനായി കൊണ്ടു വന്ന തോക്കും കത്തിയും ടോർച്ചും ബാഗും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ആനയെ വെടിവയ്ക്കുന്നതിനിടെ ഒരു തിര കൊല്ലപ്പെട്ട ടോണിയുടെ തുടയിൽ തുളച്ചു കയറിയതായും വനപാലകർ സംശയിക്കുന്നു.

കാട്ടിൽ അതിക്രമിച്ചു കയറിയ ഇരുവരെയും രാത്രി എട്ടരയോടെ രണ്ടു കാട്ടാനകൾ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് നിഗമനം. ഇരുവർക്കുമൊപ്പം ഷജിത്ത്, അനീഷ് എന്നീ തട്ടേക്കാട് സ്വദേശികളും നായാട്ട് സംഘത്തിലുണ്ടായിരുന്നെന്ന സൂചനകളും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുളള നടപടികളും ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News