ധാക്ക: മരത്തിന്റെ വേരുകൾ പോലെ കയ്യിലും കാലിലും തഴമ്പ് വളർന്നു ജീവിതം തന്നെ ദുരിതത്തിലായ ബംഗ്ലാദേശിന്റെ മരമനുഷ്യനു ഒടുവിൽ പുതുജീവിതത്തിന്റെ പ്രതീക്ഷ. കൈകാലുകളിലെ വളർച്ച നീക്കം ചെയ്യുന്നതിനായി ഇതുവരെ ഇയാൾക്ക് നടത്തിയത് 16 ശസ്ത്രക്രിയകളാണ്. ഇതിലൂടെ അഞ്ചു കിലോയോളം തൂക്കത്തിലുള്ള തഴമ്പാണ് ഇയാളുടെ ശരീരത്തിൽ നീക്കം ചെയ്തത്. ധാക്ക സ്വദേശിയായ റിക്ഷാ ഡ്രൈവർ അബുൽ ബജന്ദർ ആണ് പുതുജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്. വൈകാതെ അബുൽ ആശുപത്രി വിട്ടേക്കും.
ശരീരത്തിൽ കയ്യിലും കാലിലും മരത്തിന്റെ വേരുകൾ പോലെ തഴമ്പുകൾ വളരുന്നതായിരുന്നു അബുൽ ബജന്ദറിന്റെ രോഗം. ഒരുവർഷം മുമ്പാണ് അബുലിന്റെ രോഗം ഡോക്ടർമാരുടെ ശ്രദ്ധയിൽപെട്ടത്. അന്നുമുതൽ ചികിത്സ തുടങ്ങി. 16 ശസ്ത്രക്രിയകൾ നടത്തി. മകളെ വളർത്തുന്ന കാര്യത്തിൽ താൻ ഏറെ ആശങ്കാകുലനായിരുന്നെന്നു അബുൽ പറയുന്നു. ഇപ്പോൾ താൻ സന്തോഷവാനാണ്. ആ വളർച്ച ഇനി തിരിച്ചുവരില്ലെന്നു പ്രതീക്ഷിക്കുന്നതായും അബുൽ പറയുന്നു. എപ്പിഡെർമൊദിസ് പ്ലൈസിയ വെറുസിഫോർമിസ് എന്ന അപൂർവ രോഗമാണ് അബുളിനുള്ളതെന്നാണ് ധാക്ക മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ കണ്ടെത്തിയത്.
ഏഴു വർഷമായി ഈ അപൂർവ രോഗത്തിനു അടിമയായിരുന്നു അബുൽ. ഇതുമൂലം സ്വന്തം മകളെ ഒന്നെടുത്തു താലോലിക്കാൻ പോലും അബുലിനു സാധിക്കുമായിരുന്നില്ല. എച്ച്പിവി എന്ന വൈറസിന്റെ സ്വാധീനമാണ് എപ്പിഡെർമോഡെസ്‌പ്ലെസിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം. ത്വക്കിനെ ബാധിക്കുന്ന അപൂർവ അസുഖമാണിത്. ധാക്ക മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൗൺസിൽ രൂപീകരിച്ച് പ്ലാസ്റ്റിക് സർജറി നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. 15 ശസ്ത്രക്രിയകൾ എങ്കിലും വേണ്ടി വരുമെന്നാണ് പറഞ്ഞിരുന്നത്.
ലോകത്തു തന്നെ നാലിൽ ഒരാൾക്കു മാത്രമാണ് ഈ രോഗം ബാധിക്കുന്നത്. പ്രധാന ഞരമ്പുകളെ ബാധിക്കാതെയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതെയും മുഴകൾ നീക്കംചെയ്യാമെന്ന് പ്രാഥമികപരിശോധനയിൽ കണ്ടത്തെിയിരുന്നു. ഇതനുസരിച്ചായിരുന്നു ശസ്ത്രക്രിയ. ട്രീ മാൻസ് ഡിസീസ് എന്ന പേരിലാണ് ഈ ജനിതക രോഗം അറിയപ്പെടുന്നത്. മരമനുഷ്യനെ കാണാൻ ഗ്രാമത്തിലെ വീട്ടിൽ എപ്പോഴും ധാരാളം സന്ദർശകർ എത്താറുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here