ദില്ലി: ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സംസാരിക്കും. പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന വിമർശനത്തെ മറികടക്കാൻ കേന്ദ്രനയങ്ങളെ പിന്തുണച്ച് ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. നോട്ട് നിരോധനം, അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണം തുടങ്ങിയ തീരുമാനങ്ങൾ അഭിനന്ദനാർഹമെന്നാണ് പ്രമേയങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.
നോട്ട് നിരോധനത്തിനെതിരെ സുബ്രമണ്യം സ്വാമി ഉൾപ്പെടെ ചില ബിജെപി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. നോട്ട് അസാധുവാക്കിയ നടപടി മോദിയുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു എന്ന വിമർശനം മറികടക്കാനാണ് തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്ന പ്രമേയം നിർവാഹകസമിതി യോഗത്തിൽ പാസാക്കുന്നത്. മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങൾ പൂർണമായും ശരിയാണെന്നു സാമ്പത്തിക പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അതിർത്തി കടന്ന് സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രധാനമന്തിയുടെ തൊപ്പിയിലെ പൊൻതൂവൽ ആണെന്ന് നിർവാഹക സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ എടുത്തു പറയുന്നുണ്ട്. ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് പ്രതിപക്ഷം തുടരുന്നതെന്ന് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നിർവാഹകസമിതി യോഗം രൂപം നൽകും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് നേരത്തെ ധാരണയായിരുന്നു. എന്നാൽ നോട്ട് നിരോധനം തിരിച്ചടിയാകുമോ എന്നു പരിശോധിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here