വൈഫൈയുടെ പിതാവ് നിക്കോള ടെസ്‌ലയുടെ ചരമവാർഷിക ദിനമാണ് ഇന്ന്. വയർലെസ് വാർത്താവിനിമയ ഉപകരണം, കമ്പികളില്ലാത്ത വൈദ്യുത പ്രസരണത്തിനുള്ള ഉപകരണം എന്നിവ കണ്ടുപിടിച്ചതിലൂടെ ലോകപ്രശസ്തനായ സെർബിയൻ-അമേരിക്കൻ ശാസ്ത്രജ്ഞനാണ് ടെസ്‌ല. വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രധാന കണ്ടുപിടിത്തങ്ങൾ ഇദ്ദേഹം നടത്തി. വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ വെളിച്ചം വീശി.
ടെസ്‌ലയുടെ എസി മോട്ടോർ കണ്ടുപിടുത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന് വഴിതെളിച്ചു. ഇന്നത്തെ ക്രൊയേഷ്യയുടെ ഭാഗമായ സ്മിലിയനിൽ 1856 ജൂലൈ 10 നു ജനിച്ചു. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ പൗരനായിരുന്ന ടെസ്‌ല പിന്നീട് അമേരിക്കൻ പൗരത്വം നേടി. 1894ൽ വയർലെസ്സ് റേഡിയോ പ്രവർത്തിപ്പിച്ചുകാട്ടുകയും വൈദ്യുതികളുടെ യുദ്ധത്തിൽ എഡിസണുമേൽ വിജയം നേടുകയും ചെയ്തതോടെ അമേരിക്കയിലെ ഏറ്റവും മഹാന്മാരായ എഞ്ചിനിയർമാരുടെ ഗണത്തിൽ ഇടം നേടി. ഇക്കാലത്ത് ചരിത്രത്തിലെ മറ്റേത് ശാസ്ത്രജ്ഞനെക്കാളും പ്രശസ്തി അമേരിക്കയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അവിശ്വസിനീയവും വിചിത്രവുമായ ശാസ്ത്രസംബന്ധിയായ അവകാശവാദങ്ങളും പ്രത്യേക സ്വഭാവവും ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്ന രീതിയിൽ ജനങ്ങൾ അദ്ദേഹത്തെ കാണാൻ കാരണമായി. തന്റെ ധനസ്ഥിതിയെക്കുറിച്ച് കാര്യമായി ചിന്തിക്കാതിരുന്ന അദ്ദേഹം ദാരിദ്ര്യത്തിലാണ് മരിച്ചത്.
കാന്തികക്ഷേത്രത്തിന്റെ എസ്.ഐ. ഏകകം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 1960ൽ ടെസ്‌ല എന്ന് നാമകരണം ചെയ്യപ്പെട്ടു. വൈദ്യുതകാന്തികതയ്ക്കും വൈദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കും പുറമെ റോബോടിക്‌സ്, റഡാർ, റിമോട്ട് കണ്ട്രോൾ, കംപ്യൂട്ടർ ശാസ്ത്രം മുതലായ വിവിധമേഖലകളിൽ ടെസ്‌ല സംഭാവനകൾ നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here