തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി ഇപി ജയരാജനെതിരെ തുടരന്വേഷണത്തിനു ഉത്തരവ്. ജയരാജനെതിരായ എഫ്‌ഐആർ കോടതി സ്വീകരിച്ചു. എഫ്‌ഐആർ അംഗീകരിച്ച കോടതി ജയരാജനെതിരെ തുടരന്വേഷണം ആകാമെന്നു ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. ഇന്നലെ കോടതിയിൽ ജയരാജനെ ഒന്നാം പ്രതിയാക്കി ത്വരിതാന്വേഷണ റിപ്പോർട്ട് സമർപിച്ചിരുന്നു.
സുധീർ നമ്പ്യാർ ആണ് കേസിലെ രണ്ടാംപ്രതി. വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി മൂന്നാംപ്രതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും എഫ്‌ഐആർ കോടതിയിൽ സമർപിച്ച് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. വിജിലൻസിന്റെ ഈ ആവശ്യം അംഗീകരിച്ച കോടതി തുടരന്വേഷണത്തിനു അനുമതി നൽകുകയായിരുന്നു.
രണ്ടു തവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. മന്ത്രിയായിരിക്കെ ജയരാജൻ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധുക്കളെ നിയമിച്ചെന്നാണ് പരാതി. പിന്നീട് സിപിഐഐം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശത്തെത്തുടർന്ന് ജയരാജൻ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here