ദില്ലി: എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കൂച്ചുവിലങ്ങുമായി കമ്പനി. സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് പ്ലാസ്റ്റിക് വിലങ്ങ് ധരിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. വിമാനത്തിൽ ലൈംഗികാതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പ്ലാസ്റ്റിക് കൈവിലങ്ങുകൾ വിമാനത്തിൽ സൂക്ഷിക്കും. വിമാനത്തിൽ അപമര്യാദയായി പെരുമാറിയാൽ വിലങ്ങുപയോഗിച്ച് നിയന്ത്രിക്കും.
വിമാനത്തിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ നിയന്ത്രിക്കാനാണ് കൈവിലങ്ങ്. എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ അറിയിച്ചത്. ഇപ്പോൾ രാജ്യാന്തര വിമാന സർവീസുകളിൽ ഉപയോഗിച്ചു വരുന്ന കൈവിലങ്ങുകൾ ഇനി ആഭ്യന്തര സർവീസിലും കൂടി ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിലായി രണ്ടുതവണ എയർഇന്ത്യ വിമാനത്തിൽ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ ഡിസംബർ 21നു മുംബൈ-അമേരിക്ക എയർ ഇന്ത്യ വിമാനത്തിലും ജനുവരി രണ്ടിന് മസ്‌കറ്റ്-ദില്ലി വിമാന സർവീസിലുമാണ് ലൈംഗിക അതിക്രമം നടന്നത്. സഹയാത്രികരായ സ്ത്രീകൾക്കു പുറമേ എയർഹോസ്റ്റസിനു നേരെയും അടുത്തിടെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് വിമാന യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സുരക്ഷ പ്രദാനം ചെയ്തു കൊണ്ടാകും എയർ ഇന്ത്യ പറക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here