ബംഗളുരു: ബംഗളുരുവിലെ കെ.ജി ഹള്ളിയിൽ യുവതിയെ പിന്തുടർന്ന് കടന്നുപിടിച്ച് ചുണ്ട് കടിച്ചു മുറിച്ച സംഭവം നാടകമെന്നു പൊലീസ്. യുവതിക്കു വന്ന വിവാഹാലോചന പൊളിക്കാൻ യുവതിയും കാമുകനും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു സംഭവം എന്നു പൊലീസ് പറയുന്നു. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായ പൊലീസ്, യുവതിയുടെ കാമുകനായ ഇർഷാദ് ഖാനെ അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരീ ഭർത്താവാണ് ഇയാൾ. ഇരുവരും മൂന്നു വർഷത്തോളമായി പ്രണയത്തിലായിരുന്നു.
യുവതിക്കു വന്ന വിവാഹാലോചനകൾ പൊളിക്കാനാണ് ഇരുവരും ഈ നാടകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിക്കു വിവാഹാലോചനകൾ വന്നതോടെ ഇരുവരും ചേർന്നൊരുക്കിയ പദ്ധതിയായിരുന്നു ‘ലൈംഗിക അതിക്രമം’. ഇതിനായി തൊട്ടുമുമ്പത്തെ ദിവസം കമ്മനഹള്ളിയിലുണ്ടായ സംഭവം മാതൃകയാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ യുവാവ് കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചെന്നായിരുന്നു പരാതി.
കമ്മനഹള്ളിയിൽ അതിക്രൂര ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഈ പീഡനവാർത്തയും വന്നത്. യുവാവിന്റെ ദൃശ്യങ്ങൾ അടുത്തുള്ള വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഇത് ഇർഷാദാണെന്നു പൊലീസ് കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാൻ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെ വരുമ്പോൾ സഹോദരിയുടെ ഭർത്താവ് ഇർഷാദ് യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായിവരും. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. ഇരുവരുടെയും മൊബൈൽ ഫോൺ സംഭാഷണം പൊലീസ് പരിശോധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തി.
യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് അഡീഷണൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു. കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിക്കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചിരുന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇർഷാദും മുൻപിലുണ്ടായിരുന്നു. ഇർഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിനു തുമ്പുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here