പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദിയാക്കി; മരണത്തെക്കുറിച്ച് ആലോചിച്ചത് നിരവധി തവണ; നെഹ്‌റു കോളേജിനെക്കുറിച്ച് ഈ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ ഇങ്ങനെ

തിരുവനന്തപുരം: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ച് മറ്റൊരു പൂര്‍വവിദ്യാര്‍ഥി കൂടി രംഗത്ത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും പാലക്കാട് സ്വദേശി സെയ്ദ് ഷമീം ആണ് താന്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് പറയുന്നത്. ഒരിക്കല്‍ പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍, അമ്മയെ വിളിച്ചുവരുത്തി താന്‍ തീവ്രവാദി മനോഭാവമുള്ള ആളാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നും അവിടെ പഠിക്കുന്നവര്‍ ഒരിക്കല്‍ എങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമെന്നും സെയ്ദ് പറയുന്നു.

സെയ്ദിന്റെ വാക്കുകള്‍ ഇങ്ങനെ:

നെഹ്‌റു കോളേജില്‍ പഠിച്ച ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയാണ് രണ്ടു മൂന്നു ദിവസമായി നിരന്തരം കേള്‍ക്കുന്നത്. മരിക്കും, കാരണം അവരുടെ നിയമങ്ങള്‍ അങ്ങനെയാണ്. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഒന്ന് മരിച്ചാലോ എന്ന്. ആ കോളേജില്‍ പഠിക്കുകയാണ് ഈ ലോകത്തിലെ ഏറ്റവും നികൃഷ്ഠമായ കാര്യം. മൂന്ന് വര്‍ഷം അടിമയെ പോലെ ഞാന്‍ ആ കോളേജില്‍ പഠിച്ചിട്ടുണ്ട്. അടിമയെന്നും പറയാന്‍ കഴിയില്ല. അതിലും താഴെ ജീവിച്ചുപോയ ഒരാളാണ് ഞാന്‍.

കോയമ്പത്തൂരിലെ നെഹ്‌റു കോളേജില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഇപ്പോ കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ ഇനി എനിക്ക് സമയം കിട്ടില്ല. ഇനി ഇതിന്റെ പേരില്‍ അവരെന്നെ കൊന്നാലും കൊന്നോട്ടേ. കാരണം, കോളേജ് എപ്പോള്‍ കഴിയും, ഓരോ ദിവസവും എണ്ണിയെണ്ണി ജീവിച്ചയാളാണ് ഞാന്‍. ആ കോളേജില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടേയും മനസിലും ഒന്ന് മരിച്ചാലോ എന്ന ചിന്തയുണ്ടാകും. അവിടെ സെന്തില്‍കുമാര്‍ എന്ന പിടി സാറുണ്ട്. വട്ടോളി എന്നാണ് അവിടെ പറയുക. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്‍ എന്ന് പറഞ്ഞാല്‍ നമ്മളൊക്കെ ആദ്യം പഠിക്കുന്നത് എന്താണെന്ന് വച്ചാല്‍, ഒരു ടീച്ചര്‍ ക്ലാസിലേക്ക് വരുമ്പോള്‍ ‘ഹായ് സര്‍ ഗുഡ്‌മോണിംഗ് ്’ എന്ന് പറയാന്‍ പഠിപ്പിച്ച സ്‌കൂളില്‍ നിന്നാണ് ഞാന്‍ വന്നത്. പക്ഷെ അവിടെ സാറിനെ നോക്കി ഗുഡ്‌മോണിംഗ് പറഞ്ഞ് ചിരിച്ച ആളുടെ കരണകുറ്റിക്ക് അടിച്ച് ചോദിച്ചത് എന്നടാ ഡാഷെ നിനക്ക് എന്നെ പാക്കുമ്പോത് സിരിപ്പ് വരുതാ എന്നാണ്.

എന്റെ സുഹൃത്ത് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കുറേനാള്‍ അവധിയെടുത്തു. തിരിച്ചുവന്നപ്പോള്‍ ഒരു പെണ്‍കുട്ടി ആശ്വസിപ്പിക്കാന്‍ കയ്യില്‍ തൊട്ടപ്പോള്‍ ആ കുട്ടിയെ ക്ലാസില്‍ നിന്നും ഒരു ഫാക്കല്‍ട്ടി ഇറക്കി കൊണ്ടുപോയി. കരഞ്ഞ് ക്ഷീണിച്ച ഒരു കുട്ടിയാണ് പിന്നെ തിരിഞ്ഞുവന്നത്. എനിക്ക് അവരെ ഒരു പേടിയുമില്ല. അവരോട് എനിക്ക് അത്രയും പകയാണ്. ഹോക്കി സ്റ്റിക്ക് ക്രിക്കറ്റ് ബാറ്റ്, കമ്പനി എല്ലാം കൊണ്ടും മര്‍ദ്ദനമേറ്റിട്ടുണ്ട്. പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന് സ്ഥിരം ആവശ്യപ്പെട്ടതോടെ എന്റെ ഉമ്മയെ വിളിച്ചുവരുത്തി. ഉമ്മ കോളേജില്‍ വന്ന് രാവിലെ മുതല്‍ രാത്രി ഏഴ് മണിവരെ നിര്‍ത്തി. നിങ്ങളുടെ മകന്‍ തീവ്രവാദിയുടെ മൈന്‍ഡ് ഉള്ള ആളാണ്. അവനെ ഈ കോളേജില്‍ വച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്ന് ഉമ്മയോട് പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നിട്ട് ഒരു സെമസ്റ്റര്‍ ബാര്‍ ചെയ്തു.

എല്ലാത്തിനും ഫീസ് വാങ്ങുന്നതിനെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് നേരത്തെ മറ്റൊരു സെമസ്റ്റര്‍ ബാറും എനിക്ക് കിട്ടിയിരുന്നു. ആ കോളേജില്‍ പഠിച്ചാല്‍ ആണ്‍കുട്ടിയാണെങ്കില്‍ പ്രതികരിക്കും. കോളേജില്‍ ഗേറ്റ് ഒരു സെന്‍ട്രല്‍ ജയിലിന് സമാനമാണ്. അതിനുള്ളിലൂടെ രണ്ട് കവാടമുണ്ട്. നമ്മള്‍ ആദ്യം അവിടെ പോകുമ്പോള്‍ പത്ത് സ്റ്റാഫ് ഗേറ്റില്‍ നില്‍ക്കുന്നുണ്ടാകും. ഒരാള്‍ ചെക്കന്റെ താടി വളര്‍ന്നിട്ടുണ്ട്. മറ്റൊരാള്‍ മുടിയുടെ നീളം. പാന്റിന്റെ താഴെ എത്ര ടൈറ്റിട്ടുണ്ട്. ഐഡി കാര്‍ഡുണ്ടോ? ബെല്‍റ്റിട്ടുണ്ടോ, മൊബൈലുണ്ടോ… ഇത്രയം അധികം ആളുകളുടെ ഇടയില്‍ കൂടി വേണം പോകാന്‍. എയര്‍പോര്‍ട്ടിലുള്ള ചെക്കിംഗ് പോലെയാണ് അവിടത്തെ കാര്യങ്ങള്‍. രണ്ട് ദിവസമായി ഉറങ്ങിയിട്ട്. ഇപ്പോഴെങ്കിലും എല്ലാവരും പ്രതികരിച്ചല്ലോ?

അന്ന് ഒരു മാധ്യമമെങ്കിലും ഞങ്ങളെ പിന്തുണച്ചിരുന്നുവെങ്കില്‍ ഇന്ന് ജിഷ്ണു മരിക്കില്ലായിരുന്നു. കാശ് വാങ്ങി പണിയെടുക്കാത്ത ചാനലുകള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ബാങ്ക് ലോണെടുത്ത് പഠിച്ച ഒരാളാണ് ഞാന്‍. അതിന്റെ അടവ് ഇപ്പോഴും തീര്‍ന്നിട്ടില്ല. എനിക്കറിയാം എന്റെ വീട്ടുകാര്‍ എത്ര വിഷമിക്കുന്നുണ്ടെന്ന്. അതുകൊണ്ട് മാത്രമാണ് സെന്‍ട്രല്‍ ജയിലിനേക്കാള്‍ തരംതാണ ആ കോളേജില്‍ ഞാന്‍ പഠിച്ചത്. അത് ഒരു കോളേജേ അല്ല. ഒരു പ്രോഗ്രാമില്‍ ഡാന്‍സ് ചെയ്താല്‍ അടി, പെണ്ണിനോട് സംസാരിച്ചാല്‍ അടി. ഒരുപാട് സ്വപ്‌നങ്ങളുമായി കോളേജില്‍ ചേര്‍ന്നയാളാണ് ഞാന്‍. അവരുടെ പരസ്യം അങ്ങനെയാണ്. കുറേ ഹെലിക്യാമും മറ്റും ഉപയോഗിച്ച് അടിപൊളി പരസ്യം. പക്ഷെ അതിനകത്ത് പോയപ്പോഴാണ് കോളേജ് എന്താണെന്ന് മനസ്സിലായത്. ആ കോളേജില്‍ പഠിച്ചാലുള്ള ഒരു കാര്യം എന്താണെന്ന് വച്ചാല്‍ നിങ്ങള്‍ക്ക് എവിടപോയാലും എത്ര പണി കിട്ടിയാലും ശാന്തമായി സഹിച്ച് നിങ്ങള്‍ ജീവിക്കും. കാരണം നിങ്ങളെ അത്രയും ക്ഷമാശീലരായി ആ കോളേജ് വാര്‍ത്തെടുക്കും. മനസെല്ലാം മരവിച്ചു.. എന്നും വിദ്യാര്‍ഥികളുടെ കരണത്ത് അടിക്കുന്നു. ബാറ്റിന്റെ സ്റ്റിക്ക് കൊണ്ട് വയറ്റില്‍ കുത്തുന്നു.

ഇതില്‍ കുറേ ആളുകള്‍ പാര്‍ട്ടിയുടെ പേരില്‍ മുതലെടുക്കുന്നുണ്ട്. പക്ഷെ എല്ലാവരും ഒരു കാര്യം ഓര്‍ക്കണം. നിങ്ങളുടെ വീട്ടിലും ഇത് സംഭവിക്കാം. ഇനി ആ കോളേജില്‍ നടക്കാന്‍ പോകുന്നത് ഞാന്‍ പറയും. സമരം നടത്തിയവരെ അവരെ നോട്ടമിട്ടുണ്ടാകും. ഇപ്പോള്‍ സമരക്കാര്‍ പറയുന്നതൊക്കെ കോളേജ് അധികൃതര്‍ കേള്‍ക്കും. സമരം തീര്‍ന്ന് കോളേജ് തുറന്ന് കുറേ കഴിയുമ്പോള്‍ എല്ലാവര്‍ക്കും കോളേജ് മെല്ലെ മെല്ലെ പണി നല്‍കും. അടുത്ത ബാച്ചിലും ഇതേ നയം അവര്‍ തുടരും. അപ്പോള്‍ ദയവ് ചെയ്ത് ഇനിയെങ്കിലും എന്തെങ്കിലും സംഭവിക്കുന്നുണ്ടങ്കില്‍ അത് ആ കോളേജിലെ അവസാനത്തേത് ആക്കണമെന്നാണ് അഭ്യര്‍ത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News