തിരുവനന്തപുരം : ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ നാരദ ന്യൂസ് വിവാദത്തില്‍. മുന്‍ ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കിയതിനെച്ചൊല്ലി നാരദയില്‍ പൊട്ടിത്തെറി. ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് കാട്ടി നാരദ എംഡിയും മാധ്യമ പ്രവര്‍ത്തകയും റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തന്നെ വധിക്കാന്‍ നാരദ എംഡി ക്വട്ടേഷന്‍ കൊടുത്തെന്ന് റിപ്പോര്‍ട്ടറുടെ ഫേസ്ബുക് പോസ്റ്റ് ഇട്ടു. ഇതോടെയാണ് നാരദ ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്താലോകത്ത് ചീഞ്ഞുനാറുന്നത്.
നാരദ മാനേജിംഗ് ഡയറക്ടര്‍ മാത്യു സാമുവലും ഹണി ട്രാപ്പ് ഓപ്പറേഷനില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകയും സ്ഥാപനത്തിലെ മുന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് നാറുന്ന ഹണിട്രാപ് – ഡീല്‍ – ബ്ലാക്‌മെയില്‍ – ക്വട്ടേഷന്‍ കഥ പുറംലോകം അറിഞ്ഞത്. മാത്യു സാമുവലിന് വേണ്ടി ഒരുവിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍മാര്‍ക്കുവേണ്ടി മറുവിഭാഗവും രംഗത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ യുദ്ധം സജീവമായത്. ബൈജു ജോണ്‍, മഹേഷ് മോഹന്‍ എന്നിവര്‍ക്കെതിരെയാണ് മാത്യു സാമുവലിന്റേയും മാധ്യമ പ്രവര്‍ത്തകയുടെയും പരാതി.
2015 ജൂണ്‍ മാസം മാധ്യമ പ്രവര്‍ത്തക ജോലിയുടെ ഭാഗമായി പതിനഞ്ചോളം ദിവസം തിരുവനന്തപുരത്ത് തങ്ങി. മുന്‍ ചീഫ് സെക്രട്ടറിയുടെ ഏഫീസ് ഉന്നംവച്ചായിരുന്നു പ്രധാന നീക്കം. മാധ്യമ പ്രവര്‍ത്തക ആണെന്ന കാര്യം വെളിപ്പെടുത്താതെയാണ് മുന്‍ ചീഫ് സെക്രട്ടറിയെ കണ്ടതും സംസാരിച്ചതും. ഇതിന്റെ ദൃശ്യങ്ങല്‍ മൊബൈല്‍ പോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് നാലുപേര്‍ക്കെതിരായ പരാതി.
ഇതിനിടെ പെണ്‍കുട്ടി മാധ്യമ പ്രവര്‍ത്തകയാണെന്ന് ചീഫ് സെക്രട്ടറിക്ക് മനസിലായതോടെ ഓപ്പറേഷന്‍ തത്കാലം അവസാനിപ്പിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെന്ന് പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തക മുന്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. കൂടിക്കാഴ്ചയെല്ലാം യുവതി ഷൂട്ട് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി. യുവതി ഇക്കാര്യം മാത്യു സാമുവലിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയാുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മാധ്യമ പ്രവര്‍ത്തക ഉന്നത ഉദ്യോഗസ്ഥനെ കുടുക്കിയെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നിലും ഇവരാണെന്നാണ് പരാതി. ചെന്നൈയില്‍ വച്ച് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് മാത്യു സാമുവല്‍ നല്‍കിയ പരാതി. ശശികല നടരാജന്റെ അഭിമുഖത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ന്നും പരാതിയില്‍ പറയുന്നു.
അതേസമയം ആരോപണ വിധേയനായ രാംകുമാര്‍ തനിക്ക് വധഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി മാത്യു സാമുവലാണെന്ന് രാംകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
രാംകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
‘നാരദ വിട്ടത് മുതല്‍ ഭീകരമായ മാനസിക സമ്മര്‍ദങ്ങളില്‍ കൂടെയാണ് കടന്നു പോകുന്നത് എന്റെ ജീവന്‍ പോലും അപകടത്തിലാണ് എന്ന് ഞാന്‍ സംശയിക്കുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ നാരദ ന്യുസിന്റെ ഉടമ മാത്യു സാമുവലും കേരളത്തിലെ ചില മുന്‍ കഅട ഉദ്യോഗസ്ഥരും ആയിരിക്കും.
നാരദ വിട്ട കാലം മുതല്‍ എനിക്ക് കൃത്യമായ വധ ഭീഷണി ഉണ്ട്. ആദ്യം സ്‌നേഹത്തില്‍ എന്നെ നയിപ്പിക്കാന്‍ ആണ് മാത്യു സാമുവല്‍ ശ്രമിച്ചത്. പക്ഷെ അത് നടക്കില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുതാന്‍ ആയി ശ്രമം. കേരളത്തിലെ ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തെഹല്‍കാ ജീവനക്കാരി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ കാട്ടി കോടികള്‍ തട്ടാന്‍ ശ്രമിക്കുന്നൂ എന്ന കള്ളക്കേസ് കൊടുത്തു. പക്ഷെ പൊലീസിന് അത് വിശ്വസിക്കാന്‍ കഴിയാത്തതു കൊണ്ട് അതും നടന്നില്ല. പിന്നെ മറുനാടന്‍ മലയാളിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കി. അതിലും ഒതുങ്ങില്ല എന്ന് കണ്ടപ്പോള്‍ എന്നെ കൊല്ലാന്‍ കൊട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പാടിക്കിയിരിക്കുകയാണ്. മരിക്കാന്‍ പേടി ഒന്നും ഇല്ല പക്ഷെ എന്തിനാണ് മരിക്കുന്നതു എന്ന സത്യം പറഞ്ഞിട്ട് മരിക്കാം എന്ന് കരുതിയാണ് ഈ പോസ്റ്റ്.
ഞാന്‍ തെഹല്‍ക്കയില്‍ ജോലിക്കു കയറുന്നതു ഫോട്ടോഗ്രഫര്‍ ആയി ആണ്. എന്നാല്‍ പെട്ടെന്ന് തന്നെ എന്നെ SIT യില്‍ എടുത്തു. അവിടെ ഞാന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ വാര്‍ത്തകള്‍ ആകുമായിരുന്നു മൂന്ന് വാര്‍ത്തകളില്‍ പ്രധാന പങ്കു വഹിച്ചു.
1 തീഹാര്‍ ജയില്‍
2 ബീഹാര്‍
3 കേരളം
തീഹാര്‍ ജയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പു കേസിലെ പ്രതിയായ ഒരു വ്യവസായിയെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ശിക്ഷിച്ചു തീഹാര്‍ ജയിലില്‍ അടച്ചു. തീഹാര്‍ ജയിലിനെ അയാള്‍ ഏൗലേെ വീൗലെ ആയി ആണ് ഉപയോഗിച്ചത്. വളരെ കഷ്ട്ടപ്പെട്ടു ചെയ്ത ഒരു വാര്‍ത്ത ആയിരുന്നു അത്. അത് പുറം ലോകം കണ്ടില്ല. എന്നോട് പറഞ്ഞ കാരണം അതില്‍ രണ്ടു ഗ്രൂപ്പുകള്‍ ആണ് വര്‍ക് ചെയ്തത് രണ്ടാമത്തെ ഗ്രൂപ് വിചാരിച്ചതു പോലെ ജോലി ചൈയ്യാത്തതു കൊണ്ട് സ്റ്റോറി കംബ്ലീറ് ആയില്ല എന്നാണ്. പക്ഷെ ഈ അടുത്ത കാലത്തു യാദിര്‍ശ്ചികമായി എന്റെ കയ്യില്‍ ഒരു വീഡിയോ കിട്ടി അതില്‍ മാത്യു സാമുവല്‍ ഈ വ്യവസായിയുടെ അടുപ്പക്കാരുമായി സംസാരിക്കുന്നതാണ്. കൂടെ ഇരുന്ന ആള്‍ ആണ് അത് വീഡിയോയില്‍ പകര്‍ത്തിയത്. അതില്‍ നിന്നും മനസ്സിലായി അത് എന്ത് കൊണ്ട് അത് പുറത്തു വന്നില്ല എന്ന്.
ബീഹാര്‍
ബംഗാള്‍ സ്റ്റിംഗ് പോലെ തന്നെ നേതാക്കള്‍ കാശ് വാങ്ങുന്നതാണ് അതില്‍ ഉള്ളത്. മന്ത്രിമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ ആണ് കാശ് വാങ്ങുന്നത്. ഞാനും ജോണ്‍സന്‍ എന്ന വേറെ ഒരു ആളും മാത്യുവും കൂടെ ആണ്. അത് ഗംഭീരമായി ചെയ്തു. പക്ഷെ ഞങ്ങള്‍ അത് പബ്ലിഷ് ചൈയ്യും മുന്നേ അത് അത് വരെ കേട്ടിട്ടില്ലാത്ത ബിജെപി ബന്ധമുള്ള ഒരു യൂടൂബ് ചാനലില്‍ വന്നു. അതിന്റെ കാരണം ഇപ്പോഴും എനിക്ക് കൃത്യമായി അറിയില്ല. പലരോടും പല കാരണങ്ങള്‍ ആണ് പറയുന്നത്. എന്നോട് പറഞ്ഞ കാരണം പോലീസിനോട് മാത്രം പറയാന്‍ നോക്കുന്ന കാരണം ആണ്. ബിജെപി ആണ് ആ സ്റ്റിങ് ബീഹാറില്‍ ഉപയോഗിച്ചത്.
കേരളം
സരിത കത്തി നിന്ന സമയത്തു ആണ് ഇത് പ്ലാന്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു വനിതാ സംരംഭക വന്നാല്‍ എന്താണ് അവരുടെ അവസ്ഥ എന്നതാണ് സ്റ്റോറി. അത് പ്രകാരം ഞാനും തെഹല്‍കാ ജീവനക്കാരിയായ യുവതിയും കേരളത്തില്‍ വന്നു. എന്റെ ഭാഗം സപ്പോര്‍ട്ട് സ്റ്റാഫിന്റെ ആയിരുന്നു. എന്നെ കൂടാതെ വേറെ രണ്ടു പേരും ഇതില്‍ ഉണ്ടായിരുന്നു. അവര്‍ കേരളത്തില്‍ വന്നില്ല ഡല്‍ഹിയില്‍ ഇരുന്നു ഉള്ള സഹായങ്ങള്‍ ആണ് ചെയ്തത്. സ്റ്റിങ് പൂര്‍ണ്ണമായും ചെയ്തത് തെഹല്‍കാ ജീവനക്കാരിയായിരുന്നു . അവര്‍ പല മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടു ബിസിനസ് നു സഹായം അഭ്യര്‍ഥിച്ചു. സഹായം ചെയ്‌യാം എന്ന് പറഞ്ഞവര്‍ തിരിച്ചു ആവശ്യപ്പെട്ടതാണ് ഈ സ്റ്റോറി. അത് കംപ്ലീറ്റ് ആയി. തെഹല്‍കാ ജീവനക്കാരിയായ യുവതിക്ക് ഒരു ലക്ഷം രൂപയുടെ കോണ്‍ട്രാക്ട് കിട്ടി. GAIL ന്റെ മംഗലാപുരം പൈപ് ലൈന്‍ നു വേണ്ടി ഏയ്ഞ്ചലിന്റെ കമ്പനിയെ PR ആക്കുന്നത് സംബന്ധിച്ച് ഗെയില്‍ ആസ്ഥാനത്തു ചര്‍ച്ചകള്‍ നടന്നു, കൂടാതെ പല ഉന്നത ഉദ്യോഗസ്ഥരുടെയും സ്വഭാവം അടങ്ങുന്ന ടേപ്പും കിട്ടി. ഈ സ്റ്റിംഗിന്റെ അവസാന ഭാഗം ചിത്രീകരിക്കുന്നത് ഡല്‍ഹിയിലെ ടാജ് ആണ് എന്നാണു ഓര്‍മ്മ അവിടെ വെച്ചാണ്. അന്ന് ആ ഹോട്ടല്‍ ലോബ്ബിയില്‍ ഞാനും മാത്യു സാമുവലും ഉണ്ടായിരുന്നു.
പക്ഷെ ആ സ്റ്റോറിയും പുറം ലോകം കണ്ടില്ല. അത് പുറത്തു വിടാത്തതുമായി ബന്ധപ്പെട്ടു എന്നോട് പറഞ്ഞ കാരണങ്ങള്‍
1 ഇപ്പൊ വിടാം
2. സമയം കിട്ടിയില്ല നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍
3. തിരക്കായി പോയി എഡിറ്റിംഗ് കഴിഞ്ഞു ഞാന്‍ കണ്ടില്ല അടുത്ത മാസം ഉറപ്പായും
4. ഇലക്ഷന്‍ ആയല്ലോ ഇനി ഇലക്ഷന് വിടാം
5. അത് തെഹല്‍ക്കയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് ചെയ്തത് അത് കൊണ്ട് വിടുന്നതില്‍ നിയമ പശ്‌നങ്ങള്‍ ഉണ്ട്.
ഇനിയും ഉണ്ട് കാരണങ്ങള്‍
ഇതെല്ലം കള്ളം ആണ് എന്ന് എനിക്ക് അറിയാം. ഈ വിഷയങ്ങള്‍ ആണ് എന്റെ രാജിയില്‍ കൊണ്ട് ചെന്ന് എത്തിച്ചത് .
ഈ വാര്‍ത്തകള്‍ എല്ലാം പുറത്തു വരണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്ര കഷ്ട്ടപ്പെട്ടു ഇതൊക്കെ ചെയ്തതും. കഷ്ട്ടപ്പെടുക എന്ന് പറഞ്ഞാല്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ചെയ്തത്. അല്ലാതെ ആര്‍ക്കെങ്കിലും പണക്കാരന്‍ ആകാന്‍ അല്ല ഞാനും അന്ന് തെഹല്‍ക്കയില്‍ ഉണ്ടായിരുന്നവരും ജീവന്‍ പണയം വെച്ച് ഇതൊക്കെ ചെയ്തത്. അത് കാണിച്ചു ആരെങ്കിലും മാത്യു സാമുവലിനെപോലെ ഒരാളെ ഭീഷണി പെടുത്തി എന്ന് പറഞ്ഞാല്‍…
അത് എനിക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ട്.
എന്ത് കൊണ്ടാണ് ആ സ്റ്റിംഗ് പുറത്തു വിടാത്തത് എന്ന് മാത്യു പറയണം.
കാരണം ഈ സ്റ്റിംഗ് ഒരു രഹസ്യം അല്ല. തെഹല്‍കയില്‍ അന്ന് ജോലി ചെയ്തിരുന്ന പലരും ഇത് കണ്ടിട്ടുണ്ട്. പൂര്‍ത്തിയായ സ്റ്റോറി വരെ കണ്ടവര്‍ ആണ് അന്ന് അവിടെ ജോലി ചെയ്ത മലയാളികള്‍. പിന്നെ എന്ത് കൊണ്ട് ഇത് പുറത്തു വന്നില്ല എന്നതിന്റെ അതെ കാരണം ആണ് എന്റെ ജീവന്‍ എടുക്കാനും നില്‍ക്കുന്നത്.’
കുറേ നാളുകളായി കേരളത്തിലെ ഓണ്‍ലൈന്‍ വാര്‍ത്താ മേഖലയില്‍ കാണുന്ന അനഭിലഷണീയ പ്രവണതകളുടെ പൊട്ടിത്തെറിയാണ് നാരദ ന്യൂസില്‍ സംഭവിച്ചതെന്നാണ് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. ഓണ്‍ലൈന്‍ ജേര്‍ണലിസം മണ്ണ പത്രപ്രവര്‍ത്തനമായി മാറുകയാണെന്നും ബ്ലാക്‌മെയിലിംഗും പണംപറ്റി വാര്‍ത്ത മുക്കലും അടക്കമുള്ള ജീര്‍ണിച്ച ശൈലിയിലേക്ക് ഓണ്‍ലൈന്‍ വാര്‍ത്താ പ്രവര്‍ത്തനം കൂപ്പുകുത്തി എന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here