തൃശൂര്‍: ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍. പിആര്‍ഒയും മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, അധ്യാപകന്‍ സി.പി പ്രവീണ്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത നെഹ്‌റു ഗ്രൂപ്പിന്റെ നടപടി കുറ്റസമ്മതമാണെന്നും ജിഷ്ണുവിന്റെ സഹപാഠികള്‍ പറഞ്ഞു.
ഈ മൂന്നു പേരും വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് ജിഷ്ണുവിനെ ഭീഷണിപ്പെടുത്താന്‍ മുന്‍കൈ എടുത്തുവെന്നും, ഇവരെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോപ്പിയടി നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ശരിവച്ചതോടെ ക്രമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെഹ്‌റു കോളേജിനെതിരെയാവും സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്.
പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററും ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അധ്യാപകന്‍ പ്രവീണ്‍ സര്‍വ്വകലാശാല സംഘത്തിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ മൊഴി കൂടി ലഭിച്ചാല്‍ വിദ്യാഭ്യാസവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ജി.പി പദ്മകുമാര്‍ പറഞ്ഞു.
അതിനിടെ അന്വേഷണ ചുമതലയേറ്റ ഇരിങ്ങാലക്കുട എസിപി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. ജിഷ്ണുവിന്റെ സഹപാഠികളില്‍ നിന്നും ജിഷ്ണുവിനെ ഉത്തരങ്ങള്‍ നോക്കിയെഴുതാന്‍ സഹായിച്ചുവെന്ന് കോളേജ് പറയുന്ന വിദ്യാര്‍ഥിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ജിഷ്ണു കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് എല്ലാവരുടെയും മൊഴി. കോളേജ് ഹോസ്റ്റലിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here