ഭാര്യയോടൊപ്പം കാറില്‍ പോവുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; മനോവിഷമത്തില്‍ യുവതി ലോഡ്ജുമുറിയില്‍ ജീവനൊടുക്കി; ഇന്നലെ ബംഗളുരുവിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും

ബംഗളുരു: ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. സംഭവത്തിനു സാക്ഷിയായ യുവതി ലോഡ്ജില്‍ മുറിയെടുത്തു തൂങ്ങിമരിച്ചു. ബംഗളുരു സ്വദേശിനി ശ്രുതി ഗൗഡയാണ് തൂങ്ങിമരിച്ചത്. ശ്രുതിയുടെ കൂട്ടുകാരന്‍ അമിത് കേശവമൂര്‍ത്തിയെ ശ്രുതിയുടെ ഭര്‍ത്താവ് രാജേഷ് ഗൗഡയും രാജേഷിന്‍റെ പിതാവ് ഗോപാല്‍കൃഷ്ണയും ചേര്‍ന്നു വെടിവച്ചുകൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അമിതിന്‍റെ മരണം അറിഞ്ഞയുടനെ അവിടെനിന്ന് അപ്രത്യക്ഷയായ ശ്രുതി ലോഡ്ജില്‍ മുറിയെടുത്തു ജീവനൊടുക്കുകയായിരുന്നു.

സൗത്ത് ബംഗളുരുവില്‍ ഭൂമിയിടപാടുകാരനാണ് ഗോപാല്‍കൃഷ്ണ. മകനും ശ്രുതിയുടെ ഭര്‍ത്താവുമായ രാജേഷിനൊപ്പം ഗോപാല്‍കൃഷ്ണ മറ്റൊരു കാറില്‍ പിന്തുടര്‍ന്നാണ് അമിതിനെ വെടിവച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലമംഗള സ്വദേശിയാണ് അമിത്. ഗോലഹള്ളിയില്‍ പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫീസറാണ് ശ്രുതി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമിതിനെ കാണാനായി കഗലിപുരയിലുള്ള വീട്ടില്‍നിന്ന് എത്തിയതായിരുന്നു ശ്രുതി. തുംകുരു റോഡിലുള്ള മദനായകനഹള്ളിയിലെത്തി ശ്രുതിയാണ് തന്‍റെ വെളുത്ത സ്വിഫ്റ്റ് കാറില്‍ അമിതിനെ കൂട്ടിയത്. ഇവിടെയടുത്തുള്ള ഫ്ളാറ്റിലാണ് അമിത് താമസിച്ചിരുന്നത്. ശ്രുതിയുടെ കാറില്‍ രാജേഷ് ജിപിഎസ് യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഇതു പ്രകാരം ശ്രുതിയെ പിന്തുടര്‍ന്ന രാജേഷും ഗോപാലകൃഷ്ണയും പിന്നീട് ഇരുവരെയും പിന്തുടരുകയായിരുന്നു.

ശ്രുതിയും അമിതും ആചാര്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തു കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഗോപാല്‍കൃഷ്ണയും രാജേഷും കാറില്‍നിന്ന് ഇറങ്ങി അമിതിനെ പിടിച്ചുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ഗോപാല്‍കൃഷ്ണയാണോ രാജേഷാണോ വെടിവച്ചതെന്നു വ്യക്തമായിട്ടില്ല. ഇടതു നെഞ്ചിലും വലതു ചുമലിലുമാണ് അമിതിനു വെടിയേറ്റിട്ടുള്ളത്. വെടിയേറ്റു വീണ അമിതിനെ കാറില്‍കയറ്റി ശ്രുതിയാണ് ഹെസാരഗട്ട മെയിന്‍ റോഡിലുള്ള സപ്തഗിരി ആശുപത്രിയിലെത്തിച്ചത്. രക്തം അമിതമായി വാര്‍ന്ന നിലയിലായിരുന്നു അമിത്.

ആശുപത്രിയിലെത്തിയ ഉടന്‍തന്നെ കുറച്ചു പണവും രക്തവും വേണമെന്നു ഡോക്ടര്‍മാര്‍ ശ്രുതിയോട് ആവശ്യപ്പെട്ടിരുന്നു. അതു സംഘടിപ്പിക്കാന്‍ ശ്രുതി ശ്രമിക്കുന്നതിനിടയില്‍ അമിത് മരണത്തിനു കീ‍ഴടങ്ങുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ശ്രുതി ആശുപത്രിയില്‍നിന്ന് കാറെടുത്തു പുറത്തേക്കു പോവുകയും ഹെസര്‍ഗട്ട മെയിന്‍ റോഡിലുള്ള നെസാര ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു. താന്‍ ലോഡ്ജില്‍ മുറിയെടുത്തിരിക്കുകയാണെന്നും അമിതിന്‍റെ മരണത്തില്‍ ദുഃഖിതയാണെന്നും വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. വീട്ടുകാര്‍ എത്തി ലോഡ്ജ് മുറി തുറന്നു നോക്കിയപ്പോ‍ഴേക്കും ശ്രുതി തൂങ്ങിമരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News