ഭോപ്പാൽ: അതിര്‍ത്തിയില്‍ താഴ്ന്ന റാങ്കിലുള്ള സൈനികർക്ക് മാന്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അനുദിനം പുറത്തുവരുന്നതിനിടെ പുതിയ ഒരു വാർത്ത കൂടി. മാന്യമായ ഭക്ഷണം നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് അതിർത്തിയിൽ ജവാൻ നാലുദിവസമായി നിരാഹാരം അനുഷ്ഠിക്കുന്നു. ഫത്തേഘട്ടിൽ രജപുതന റൈഫിളിൽ ലാൻസ് നായിക് ആയ യജ്ഞ പ്രതാപ് സിംഗ് ആണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സിംഗിന്റെ ഭാര്യ റിച്ച സിംഗ് തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ പുറത്തറിയിച്ചത്. ഭർത്താവിനു പിന്തുണയുമായി റിച്ചയും നിരാഹാരത്തിലാണ്.
നാലു ദിവസം മുമ്പാണ് യജ്ഞ പ്രതാപ് സിംഗ് നിരാഹാരം ആരംഭിച്ചത്. നാലു ദിവസമായി റിച്ചയും നിരാഹാരം കിടക്കുന്നു. ലാൻസ് നായിക് അടക്കം താഴ്ന്ന റാങ്കിലുള്ള ജവാൻമാർക്ക് മാന്യമായ ഭക്ഷണം നൽകുന്നില്ലെന്നാണ് പരാതി. ഇവർക്കുള്ള ഭക്ഷണം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് മറിച്ചു വിൽക്കുകയാണെന്നും ആരോപണമുണ്ട്. താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കാർ കഴുകിക്കുക, ഷൂ പോളിഷ് ചെയ്യിക്കുക എന്നീ ആരോപണങ്ങളും റിച്ച ആരോപിക്കുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യജ്ഞ പ്രതാപ് വീട്ടുതടങ്കലിലാണെന്നു റിച്ച ആരോപിക്കുന്നു. രണ്ടു ദിവസം മുമ്പ് യജ്ഞ പ്രതാപ് സിംഗ് സൈന്യത്തിലെ ഇത്തരം നീചപ്രവർത്തികൾ വിശദീകരിച്ച് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ഭർത്താവിനെ സഹായി എന്ന ജോലികളിൽ നിന്ന് ഒഴിവാക്കണം എന്നും റിച്ച ആവശ്യപ്പെടുന്നു. ശിപായി, ലാൻസ് നായിക്, ഹവിൽദാർ എന്നീ താഴ്ന്ന റാങ്കിലുള്ള ജവാൻമാരെ മുതിർന്ന ഉദ്യോഗസ്ഥരുടെ കാർ കഴുകാനും ഷൂ പോളിഷ് ചെയ്യാനും ഉള്ള സഹായികളായിട്ടാണ് ഉപയോഗിക്കുന്നതെന്നും ആരോപിക്കുന്നു.
അതേസമയം നിരാഹാരം ആരംഭിച്ച് നാലുദിവസമായിട്ടും തന്റെ ഭർത്താവിനു യാതൊരു വൈദ്യസഹായവും നൽകിയിട്ടില്ലെന്നും റിച്ച സിംഗ് ആരോപിക്കുന്നു. സ്ഥിതി ഗുരുതരമായിരിക്കുകയാണെന്നും റിച്ച ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here