12 വർഷത്തിനിടെ പീഡിപ്പിച്ചത് 500ഓളം പെൺകുട്ടികളെ; തയ്യൽക്കാരൻ അറസ്റ്റിൽ

ദില്ലി: 12 വർഷത്തിനിടെ 500 പെൺകുട്ടികളെ പീഡിപ്പിച്ച തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തയ്യൽക്കാരൻ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. സുനിൽ റസ്‌തോഗി എന്ന തയ്യൽക്കാരനെയാണ് ദില്ലിയിൽ അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ടു വയസ്സുള്ള ഇയാൾ അഞ്ചു കുട്ടികളുടെ പിതാവാണ്. 2006-ൽ ഇത്തരത്തിൽ ഒരു പീഡനക്കേസിൽ ഇയാൾ ഉത്തരാഖണ്ഡിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ ചെറിയ കുട്ടികൾക്കെതിരെ നടന്ന മാനഭംഗ കേസുകളിലെ അന്വേഷണമാണ് റസ്‌തോഗിയെ പിടികൂടാൻ സഹായിച്ചത്. ഇക്കാലയളവിൽ 2,500 ഓളം കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി റസ്‌തോഗി പൊലീസിനോടു വെളിപ്പെടുത്തി. കുട്ടികളെ പ്രലോഭിപ്പിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. മാതാപിതാക്കൾ വസ്ത്രം തന്നുവിട്ടിട്ടുണ്ട് എന്നടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് റസ്‌തോഗി കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. ഇത്രയധികം പീഡനങ്ങൾ നടത്തിയിട്ടും ഇയാൾ ഇത്രകാലം പിടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന അത്ഭുതത്തിലാണ് പൊലീസ്.

ദില്ലിക്കകത്തും പുറത്തുമായി നിരവധി തവണ യാത്രകൾ നടത്തിയിട്ടുണ്ട് റസ്‌തോഗി. ഇതിനിടയിലായിരുന്നു പീഡനങ്ങൾ. ഏഴിനും പത്തിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളെയാണു റസ്‌തോഗി പീഡനത്തിനിരയാക്കിയിരുന്നത്. സ്‌കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. മാതാപിതാക്കൾ പറഞ്ഞിട്ടെന്നു തെറ്റിദ്ധരിപ്പിച്ചു കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു റസ്‌തോഗിയെന്നും പൊലീസ് പറഞ്ഞു.

മൂന്നു പെൺകുട്ടികളും രണ്ടു ആൺകുട്ടികളുമാണു റസ്‌തോഗിക്കുള്ളത്. ഇയാളുടെ പെൺമക്കൾ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് അറിയാൻ കൗൺസിലിങ്ങിനടക്കം അവരെ വിധേയരാക്കുന്നതിനുള്ള തയാറെടുപ്പിലാണു പൊലീസ്. 2004ൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാളെ നാട്ടുകാർ മർദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here