കേന്ദ്രഅധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് സക്കറിയ; രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തലസ്ഥാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അധ്യക്ഷത വഹിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.

എംടിക്കും കമലിനും നേരെയുള്ള ഭീഷണികള്‍ സാംസ്‌കാരിക ജീവിതത്തിനും സ്വതന്ത്ര ബോധത്തിനും നേരെ ഉയര്‍ന്ന ത്രിശൂലങ്ങളാണെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കമലിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് പറയുന്നവരെ മനുഷ്യസംസ്‌കാരമുള്ള ഒരു രാജ്യത്തേക്കും അയക്കാന്‍ കഴിയാത്തവരാണെന്ന് ടി.വി ചന്ദ്രന്‍ പറഞ്ഞു. ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്നും അടൂര്‍ ചോദിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സംഘപരിവാര്‍ ഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘമാണ് മാനവ ജാഗ്രതയെന്ന ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയുടെ സംഘടിപ്പിച്ചത്. കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ബി.ഇഖ്ബാല്‍, ജി.ശങ്കര്‍, ഡോ.ബിജു, നീലന്‍, ഡോ.നീനാ പ്രസാദ്, ജി.എസ് പ്രദീപ്, നേമം പുഷ്പരാജ്, വി.എന്‍ മുരളി, വസന്തകുമാര്‍ സാംബശിവന്‍, ബീന പോള്‍, ഭാഗ്യലക്ഷ്മി, സുജ സൂസന്‍ ജോര്‍ജ് തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here