കണ്ണൂർ: കലോത്സവത്തിനിടെ കണ്ണൂർ ജില്ലയിൽ ബിജെപി ഇന്നു ഹർത്താലിനു ആഹ്വാനം ചെയ്തു. ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താലിനു ആഹ്വാനം ചെയ്തിട്ടുള്ളത്. കലോത്സവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലശ്ശേരിക്കടുത്ത് അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷ് (48) ആണു വെട്ടേറ്റു മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. സന്തോഷിനു വെട്ടേറ്റ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ അമ്മയും ഭാര്യയും അവരുടെ വീട്ടിലായിരുന്നു. സന്തോഷ് വീട്ടിൽ തനിച്ചായതിനാൽ അക്രമ വിവരം പുറത്തറിയാൻ വൈകി.
ആർഎസ്എസ് അണ്ടല്ലൂർ ശാഖാ മുൻ മുഖ്യശിക്ഷക് ആയിരുന്ന സന്തോഷ് ഇപ്പോൾ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ധർമടത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.
പാൽ, പത്രം എന്നീ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നൊഴിവാക്കി. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തേയും ഹർത്താലിൽ നിന്നൊഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.