ഫേസ്ബുക്ക് അധിക്ഷേപങ്ങൾക്കെതിരെ കാവ്യ മാധവന്റെ പരാതി; ഓൺലൈൻ പോർട്ടലുകളുടെ പേര് സഹിതം ഐജിക്കു പരാതി നൽകി

കൊച്ചി: ഫേസ്ബുക്കിലും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടി കാവ്യ മാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ പോർട്ടലുകൾ അധിക്ഷേപിക്കുന്നെന്നാണ് പരാതി. ഇ-കൊമേഴ്‌സ് സംരംഭമായ ലക്ഷ്യയെയും അധിക്ഷേപിക്കുന്നതായി പരാതിയിൽ പറയുന്നു. ദിലീപുമായുള്ള വിവാഹശേഷം ഓൺലൈനുകളിൽ കാവ്യയ്‌ക്കെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു.

ദിലീപ്-കാവ്യ താരവിവാഹത്തിനു ശേഷം കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്നിടം വരെ ട്രോളുകൾ എത്തിയിരുന്നു. ഇതോടെയാണ് കാവ്യ പരാതിയുമായി രംഗത്തെത്തിയത്. വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകർക്കുന്ന തരത്തിൽ ഓൺലൈൻ അധിക്ഷേപം നടത്തിയെന്നാണ് ഐജിക്കു നൽകിയ പരാതിയിൽ കാവ്യ പറയുന്നത്. കൊച്ചി സിറ്റി പൊലീസിലെ വനിതാ സിഐ കാവ്യയെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് സിഐ വിശദമായി ചോദിച്ചറിഞ്ഞു.

കാവ്യയുടെ ഇ-കൊമേഴ്‌സ് സംരംഭമായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിൽ നിരവധി ആളുകൾ അശ്ലീല ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചില വ്യക്തികൾക്കെതിരെയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹവുമായി ബന്ധമില്ലാത്ത പോസ്റ്റുകൾക്കു താഴെ പോലും അസഭ്യ പരാമർശം നടത്തിയതായി കാവ്യ പരാതിപ്പെട്ടു. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകൾ മാനഹാനി ഉണ്ടാക്കിയതായും പരാതിയിലുണ്ട്.

കാവ്യ മാധവനും ദിലീപും വിവാഹിതരായ ശേഷം പലതരം അധിക്ഷേപ പരാമർശങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരുന്നു. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്കു വരെ ഇത്തരം പരാമർശങ്ങൾ നീണ്ടു. അശ്ലീലചുവയുള്ള പോസ്റ്റുകളായിരുന്നു എല്ലാം. ദിലീപിനെയും കാവ്യയെയും അപമാനിച്ച് കെപിസിസി വക്താവ് പന്തളം സുധാകരന്റെ പോസ്റ്റും വിവാദമായിരുന്നു.

‘ദിലീപിനും കാവ്യയ്ക്കും മംഗളാശംസകൾ. ഇനി, കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ?’ എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ സുധാകരൻ പോസ്റ്റ് പിൻവലിച്ചിരുന്നു.

ഇതാദ്യമായല്ല സോഷ്യൽ മീഡിയവഴി അപകീർത്തിപ്പെടുത്തിയതിനെതിരേ കാവ്യ പരാതിപ്പെടുന്നത്. വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവർക്കെതിരേയും വ്യാജ വിവാഹവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേയും നടി നേരത്തേ പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News