ബിജെപി ടിക്കറ്റ് എടുത്തു തന്നാല്‍ പാകിസ്ഥാനിലേക്ക് പോകാമെന്ന് ഇന്നസെന്റ് എംപി; പാകിസ്ഥാന്‍ നരകമാണെന്ന് കരുതുന്നില്ല; വീടിനു മുന്നില്‍ പാടാനുള്ളതല്ല ദേശീയഗാനം

മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. പാകിസ്ഥാന്‍ ഒരു നരകമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ജിസിഡിഎ ചെയര്‍മാനായി ചുമതലയേറ്റ സിഎന്‍ മോഹനന് എല്‍ഡിഎഫ് പട്ടിമറ്റത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനിലുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണെന്നും ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ ജനിച്ചതും പഠിച്ചതും പാകിസ്ഥാനിലാണെന്നതും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നത് വിവരമില്ലായ്മയാണ്. എംടി വാസുദേവന്‍ നായരോടും കമലിനോടുമുള്ള അസഹിഷ്ണുത ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ലെന്നും ഇന്നസെന്റ് പറഞ്ഞു. എതിര്‍പ്പുള്ളവരുടെ വീടിനു മുന്നില്‍പ്പോയി പാടാനുള്ളതല്ല ദേശീയഗാനമെന്നും ബഹുമാനത്തോടെ പാടേണ്ടതാണെന്നും ഇന്നസെന്റ് പറഞ്ഞു.
എംടിക്കും കമലിനുമെതിരായ ബിജെപി നിലപാടുകള്‍ക്കെതിരെ ഇന്നലെ ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രതിരോധ സംഗമം സംഘടിപ്പിച്ചിരുന്നു. മതനിരപേക്ഷതയുടെ അവസാന ഇടങ്ങളിലൊന്ന് മലയാള ചലച്ചിത്ര മേഖലയാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒന്നിനെയും നാടുകടത്തുകയല്ല, വന്നതിനെയെല്ലാം സ്വീകരിക്കുന്ന പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേതെന്നും ഇതിനെ തച്ചുടയ്ക്കുന്നവരെ കൂട്ടായി ചെറുക്കണമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. സംഘപരിവാറിന്റെ ഇത്തരം നിലപാടുകള്‍ കൊണ്ട് എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ലെന്ന് കെപിഎസി ലളിത പറഞ്ഞു. രാഷ്ട്രീയതാത്പര്യങ്ങളുടെ പേരില്‍ കലാകാരന്‍മാരെ ചട്ടുകമാക്കരുതെന്ന് സംവിധായകന്‍ സിദ്ധിഖ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News