ജല്ലിക്കട്ട് നിരോധനത്തിൽ സുപ്രീംകോടതി വിധി അടുത്തയാഴ്ച; മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്നു കേന്ദ്രം

ദില്ലി: ജല്ലിക്കട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സമർപിച്ച ഹർജി വിധി പറയുന്നതിനായി അടുത്തയാഴ്ചത്തേക്കു മാറ്റി. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണ് വിധി പറയുന്നത് സുപ്രീംകോടതി അടുത്തയാഴ്ചത്തേക്കു മാറ്റിയത്. ഒരാഴ്ചത്തേക്കു ജല്ലിക്കട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ഇറക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് കേന്ദ്രസർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

പാരമ്പര്യ ഉത്സവമാണ് ജല്ലിക്കട്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യം കൂടി കോടതി കണക്കിലെടുക്കണം. ക്രമസമാധാന പ്രശ്‌നങ്ങളിൽ തമിഴ്‌നാടുമായി ചർച്ച നടക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ഒരാഴ്ചത്തേക്കു വിധി പറയുന്നതു നീട്ടിവയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കോടതി വിധി നീട്ടുകയായിരുന്നു.

മാട്ടുപ്പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കൽ വിനോദമാണു ജല്ലിക്കട്ട്. ഇതു മൃഗപീഡനമാണെന്ന ‘പെറ്റ’ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) യുടെ പരാതിയിൽ 2014-ൽ ഇതു സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ജല്ലിക്കട്ട് അനുവദിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേയിലുമാണ്.

Read Also

ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കുമെന്നു പനീർസെൽവം; തമിഴ്‌നാട്ടിൽ ട്രെയിനുകൾ തടയുന്നു

ഇതോടെയാണ് അനുകൂല ഓർഡിനൻസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ.പനീർസെൽവം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്. ആവശ്യത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, സുപ്രീം കോടതി വിധിപറയാൻ മാറ്റിയ വിഷയത്തിൽ ഇടപെടാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തുടർന്നാണ് പരമ്പരാഗത കായികവിനോദം എന്ന നിലയിൽ സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാനാകുമെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി ഉപദേശിച്ചത്. കാളകളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ഉപാധിയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News