ഹന്‍ഷ ഷെറിന്റെ മരണം; കാമുകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ഒഴിവാക്കാനായി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് സൂചന; മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെയാണ് പൊലീസ് കസ്റ്റിയിലെടുത്തത്. ഉത്സവപ്പറമ്പില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.

പൊലീസ് പറയുന്നത് ഇങ്ങനെ: അഭിറാമും ഹന്‍ഷയും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. ട്രെയിന്‍ യാത്രക്കിടെ മുഖം കഴുകാന്‍ പോയ ഹന്‍ഷ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നെന്ന് അഭിറാം പറയുന്നു. തുടര്‍ന്ന് അഭിറാം തന്നെ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഹന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചത് അഭിറാം ആണ്. ആദ്യം തിരൂപ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ പരുക്ക് ഗുരുതരമായതിരെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് പെണ്‍കുട്ടി മരിക്കുന്നത്. സംഭവത്തോടെ ഭയന്ന് അഭിറാം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.

യുവാവിന്റെ മൊഴിയില്‍ പൊരുത്തകേടുകളുണ്ടെന്നും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മരണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയൂയെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഒഴിവാക്കാനായി അഭിറാം മനപ്പൂര്‍വ്വം ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് ഹന്‍ഷയെ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here